കൊച്ചി: ഭക്തിസാന്ദ്രമായ ഭജനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുന്നതിനൊപ്പം കരുണയുടെ കരങ്ങള്‍കൊണ്ട് നിരാലംബരെയും തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് തുളസിമാല എന്ന ഭജനസംഘം. നാവികസേന ഉദ്യോഗസ്ഥരും ജോലിയില്‍ നിന്ന് വിരമിച്ചവരും ഐടി ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ഈ ഭജനസംഘത്തിന്റെ തുടക്കം 2016 ജൂലൈ 17 നായിരുന്നു. എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ അഡ്വക്കേറ്റ് അസോസിയേഷനുവേണ്ടിയായിരുന്നു ആദ്യ ഭജന. നാവികസേന ഉദ്യോഗസ്ഥനായ ശരത് കുറുപ്പിന്റെ ആശയമാണ് തുളസിമാല ഭജന്‍സ് ആയി രൂപപ്പെട്ടത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സഹോദരന് സനില്‍ കുറുപ്പും വായ്പ്പാട്ടുമായി ഒപ്പമുണ്ട്.
2009 മുതല്‍ 2013 വരെ മുംബൈയില്‍ ജോലി ചെയ്യുമ്പോഴാണ് കൊളാബയിലെ നേവിനഗറിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന ഭജനസംഘത്തില്‍ ശരത് ആകൃഷ്ടനാകുന്നത്. കലാഭവനില്‍ നിന്ന് തബല അഭ്യസിച്ചതും ആ സംഘത്തില്‍ ചേരുമ്പോള്‍ അനുഗ്രഹമായി. പിന്നീട് ആന്‍ഡമാനിലെ പോള്ട്ട്ബ്ലയറിലേക്ക് മാറ്റം കിട്ടി. അവിടെ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസസിന്റെ കീഴിലുള്ള അയ്യപ്പ ക്ഷേത്രത്തിലും ഭജനയോട് ആഭിമുഖ്യമുള്ളവരെ ഒപ്പം കൂട്ടി. പിന്നീട് കൊച്ചിയിലെ 7 കേരള നേവല്‍ യൂണിറ്റ് എന്‍സിസിയിലേക്ക് മാറ്റം കിട്ടി. ഭജനപാടാന്‍ താല്പര്യമുള്ള നാവിക ഉദ്യോഗസ്ഥരെയും മറ്റും കണ്ടെത്തി. അങ്ങനെ രൂപീകരിച്ചതാണ് തുളസിമാല ഭജന്‍സ്. ആദ്യകാലത്ത് ചുരുങ്ങിയ സൗകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വാദ്യോപകരണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ഭജനസംഘം വിപുലമാക്കി. ഇപ്പോള്‍ 16 പേരാണ് സംഘത്തിലുള്ളത്. ഇതിനോടകം 41 വേദികളില്‍ ഭജന അവതരിപ്പിച്ചു.
ആദ്യകാലത്ത് ക്ഷേത്രങ്ങളിലെത്തി ഒരു വേദി തരപ്പെടുത്തുകയായിരുന്നു പതിവ്. സൗജന്യമായാണ് പരിപാടിയെന്നറിയുമ്പോള് പലരും തട്ടിക്കൂട്ടാണെന്ന് കരുതിയിരുന്നതായി ശരത് പറയുന്നു. അങ്ങനെ വന്നപ്പോഴാണ് ചെറിയൊരു തുക പരിപാടിക്ക് നിശ്ചയിച്ചത്. ആ പണം എങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നായി അടുത്ത ചിന്ത. ഏത് ക്ഷേത്രത്തിലാണോ പരിപാടി, ആ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തുള്ള പല തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തെ ക്ഷേത്രഭാരവാഹികളുടെ സഹായത്തോടെ കണ്ടെത്തി ആ കുടുംബത്തിന് അതേ വേദിയില്‍ വച്ച് പ്രതിഫല തുക കൈമാറുക എന്ന ആശയം ഉടലെടുത്തത്. 2018ല്‍ കോലഞ്ചേരി കടയിരുപ്പ് കാരിക്കോട് മഹാദേവക്ഷേത്രത്തില്‍ വച്ചായിരുന്നു ഈ സേവന പ്രവര്‍ത്തനത്തിന്റെ തുടക്കം.
ഭജന സംഘത്തിലുള്ളവരും ഇതിനായി ഒരു തുക നീക്കിവയ്ക്കാറുണ്ട്. വീട്ടില്‍ ഒരു വിശേഷം ഉണ്ടായാല്‍ അതിന്റെ ആഘോഷം ഒഴിവാക്കി ആ പണം കൂടി ചേര്‍ത്താണ് സഹായം നല്‍കുന്നത്. രോഗപീഡയനുഭവിക്കുന്നവര്ക്ക് ചികിത്സാ സഹായമായും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായഹസ്തമായും തുളസിമാലയുടെ സംഗീതമഴ സാന്ത്വനമേകുന്നു .
രവികുമാര്‍ മേലാറ്റൂര്‍, ബിജു മേനോന്, ശ്രീകുമാര്‍കെ.എസ്്, സൂരജ് മഠത്തില്‍, അനൂപ് അച്യുതന്, സനില്‍ കുറുപ്പ്, പ്രസാദ് നായര്‍, അഖില്‍ ജ്യോതിസ്, വിജീഷ് പിള്ള, അഖില്‍ സുധാകരന്, അര്ജുന് സുധീഷ്, ദേവസേന മേനോന് എന്നിവരാണ് വായ്പ്പാട്ട്. വിവേക് കുറുപ്പ്, ശരത് നായര്‍ (മൃദംഗം) ശരത് കുറുപ്പ് (ഡോലക്/തകില്), ചന്ദ്രബോസ് (ഹാര്‍മോണിയം), രോഹിത് കൃഷ്ണന് (വയലിന്), അഭിജിത്, ഹരി ആര്.കെ (തബല), ലീധിന്. ടി.ഡി (ഗഞ്ചിറ) എന്നിവരാണ് പിന്നണിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: