തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആഗോള നിലവാരത്തില്‍ എത്തിക്കുന്നതിന് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ കോടികളുടെ അഴിമതി. വിദ്യാലയങ്ങളുടെ പശ്ചാത്തലവികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെങ്കിലും കമ്മ്യൂണിസ്റ്റ് സഹയാത്രികരെ സഹായിക്കാനുള്ള പദ്ധതിയായി മാറുന്നു. ഒരു മണ്ഡലത്തിലെ ഒന്നോ രണ്ടോ സ്കൂളുകള്‍ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ കെട്ടിടം പണിയുക എന്നതാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിലേക്കായി പരമാവധി എട്ടു കോടി രൂപ ഒരു മണ്ഡലത്തില്‍ നല്‍കും. രണ്ട് വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എംഎല്‍എമാരാണ് വിദ്യാലയങ്ങളെ നിര്‍ദേശിക്കേണ്ടത്. സംസ്ഥാനത്താകെ ഇരുനൂറ് സ്കൂളുകളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞടുത്തത്. ശരാശരി 1000 കോടി രൂപയുടെ പദ്ധതി.
ഒരു മണ്ഡലത്തില്‍ ഒരു സ്കൂളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ എട്ടു കോടി നല്‍കാം. രണ്ടു സ്കൂളുകളാണെങ്കില്‍ മൂന്ന് കോടി, അഞ്ച് കോടി എന്നു വീതിച്ചു നല്‍കണം. എന്നാല്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനായി രൂപരേഖ തയാറാക്കിയതാകട്ടെ അഞ്ചു കോടിയുടേയും 7.5 കോടിയുടേയും. ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതില്‍ കൂടാനും പാടില്ല. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച തുക കഴിഞ്ഞ് ബാക്കിയുള്ള തുക പിടിഎയും സ്കൂള്‍ വികസന സമിതിയും കണ്ടെത്തണം. സ്ഥലത്തെ പ്രമുഖരില്‍ നിന്ന് ബാക്കിയുള്ള രണ്ടര കോടിരൂപ കണ്ടെത്തണമെന്നാണ് നിര്‍ദേശം. തുക കണ്ടെത്താനാകാതെ പാതി വഴിയില്‍ പദ്ധതി മുടങ്ങിയേക്കാം. നിര്മാണപ്രവര്ത്തികളില് കൃത്രിമം കാണിക്കാനും സാധ്യതയുണ്ട്.
പരിശോധനകള്‍ പ്രഹസനം
കെട്ടിട നിര്‍മാണത്തിന് മുമ്പ് മണ്ണ് പരിശോധന മുതല്‍ ഉപയോഗിക്കുന്ന കമ്പിയുടെയും സിമന്റിന്റെയും പരിശോധന വരെ നടത്തണമെന്നാണ് നിയമം. ഓരോ സ്ഥലത്തിന്റെയും മണ്ണിന്റെ ഘടന, പരിസ്ഥിതി ഇവയെല്ലാം പരിശോധിച്ച് വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍. എന്നാല്‍ രുപരേഖകളില് ചില മാറ്റങ്ങള്‍ വരുത്തി സ്കൂളുകള്‍ക്ക് നല്കുന്നതല്ലാതെ യാതൊരു പരിശോധനയും നടത്തുന്നില്ല. നിര്‍മാണത്തിന് ഉപയോഗിക്കേണ്ട കമ്പി കിലോയ്ക്ക് കുറഞ്ഞത് 95 രൂപയുടേതാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നതാകട്ടെ 45 രൂപയുടേതും. സിമന്റ്, ഇഷ്ടിക തുടങ്ങിയവയും കുറഞ്ഞനിലവാരത്തിലുള്ളവയാണ്. ഇവയെല്ലാം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ പണി തുടങ്ങാവൂ. ഇതെല്ലാം പ്രഹസനമാവുകയാണ്. ഏതെങ്കിലും ഒരു സ്കൂളിലെ കെട്ടിടനിര്‍മാണ സാമഗ്രികളുടെ പരിശോധനാ ഫലം വച്ചാണ് മറ്റ് സ്കൂളുകളിലെ നിര്‍മാണം നടന്നുവരുന്നത്.
കിറ്റ്കോയെ മാറ്റി
കൈറ്റിനു നല്കി
ചില സ്കൂളുകളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടത്താതെ പഴയ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റിയതിന് ശേഷം നിലകള്‍ കെട്ടിപ്പൊക്കുന്നു. ഇത്തരത്തില്‍ പണിയുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നില്ല. അനുമതി ലഭിച്ചില്ലെങ്കിലും പണി തുടങ്ങിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് ആദ്യം സര്‍ക്കാര്‍ നിയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയെ. പിന്നീട് കിറ്റ്കോയെ മാറ്റി കൈറ്റ് എന്ന സ്ഥാപനത്തിന് നല്കി. കൈറ്റിന് കീഴില്‍ വീണ്ടും പ്രത്യേക ഉദ്ദേശ്യ കമ്പനി (എസ്പിവി) എന്ന സ്ഥാപനം രൂപീകരിച്ചു. ഇതിലൊന്നും സാങ്കേതിക വിദഗ്ദ്ധരില്ല. പകരം സിപിഎം സഹയാത്രികര്‍ക്കും ഉദ്യോഗസ്ഥരുടെ കുടുംബക്കാര്‍ക്കും ജോലി നല്‍കാനുള്ള സ്ഥാപനമായി ഇതു മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: