തിരുവനന്തപുരം: നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും മുഴങ്ങുന്ന ശരണം വിളികളുടെ പ്രതിഷേധം ഭയന്ന് ദേവസ്വംബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി ഇടതു സര്‍ക്കാര്‍ സമവായത്തിനൊരുങ്ങുന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികള്‍, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രി കുടുംബം, യോഗക്ഷേമസഭ എന്നിവരുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ നാളെ ചര്‍ച്ച നടത്തും.
രാവിലെ 10ന് ബോര്‍ഡ് ആസ്ഥാനത്താണ് ചര്‍ച്ച. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തന്നെ വ്യക്തമാക്കി. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും നിലവിലുള്ള ആചാരങ്ങളെ എതിര്‍ക്കില്ലെന്നുമാണ് ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ നിലപാട്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചതും ഭക്തജനങ്ങളുടെയും എന്‍ഡിഎയുടെയും സമരവുമാണ് നിലപാട് മാറ്റത്തിന് പിന്നില്‍. നാളെത്തന്നെ ദേവസ്വം ബോര്‍ഡ് യോഗവും വിളിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണ് യോഗത്തിന്റെ അജണ്ട.
സുപ്രീംകോടതി വിധി വന്നപ്പോള്‍ വിശ്വാസികള്‍ ശബരിമലയ്ക്ക് പോകില്ലെന്നും റിവ്യൂഹര്‍ജി പരിഗണിക്കും എന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചതോടെ നിലപാട് മാറ്റി. തന്ത്രികുടുംബവും പന്തളം കൊട്ടാരവും മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനു തിരിച്ചടിയായി.
സംസ്ഥാനത്താകെ അലയടിച്ച പ്രതിഷേധത്തെ തുടക്കത്തില്‍ പുച്ഛിച്ചുതള്ളിയ പാര്‍ട്ടിക്കും സര്‍ക്കാരിനും ഇപ്പോള്‍ പിടിച്ചു നില്ക്കാന് കഴിയുന്നില്ല.
ഭക്തജനങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത സ്ത്രീ കൂട്ടായ്മകളിലെ പങ്കാളിത്തക്കുറവും പങ്കെടുത്തവരുടെ നിലപാടും സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയിലെ ജനപങ്കാളിത്തവും അവരെ ആശങ്കയിലാക്കി. രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയര്‍ന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലും ചര്‍ച്ചയായി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആദ്യനിലപാട് പ്രയോജനപ്പെടുത്താന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു.
നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പന്തളം കൊട്ടാരവും തന്ത്രികുടുംബവും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ച മറ്റ് ഭക്തജനസംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനത്തില്‍ എത്തൂ. ചര്‍ച്ചയ്ക്ക് ക്ഷണിച്ചകാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനും ആലോചിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് പിന്മാറിയപ്പോള് ചര്‍ച്ചയ്ക്കേ വിളിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടായശേഷം ഭക്തജനസംഘടനകളുമായി ആലോചിച്ച് നിലപാട് എടുക്കാനാണ് കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിന്റെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: