ഗുവാഹതി: ഇരുപത്തിനാലു വര്‍ഷം മുന്‍പുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴു കരസേനാ ഉദ്യോഗസ്ഥര്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഓള് ആസാം സ്റ്റുഡന്റ്സ് യൂണിയനില്‍ പെട്ട അഞ്ചു വിദ്യാര്‍ഥികളെ ബോഡോ ഭീകരരെന്ന് മുദ്രകുത്തി വധിച്ചെന്നാണ് കേസ്.
മേജര്‍ ജനറല്‍ എകെ ലാല്‍, കേണല്‍ തോമസ് മാത്യു, ആര്.എസ്. സിബിരന്‍, ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുമായ ദിലീപ് സിങ്ങ്, ജഗദേവ് സിങ്, അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവരെയാണ് സൈനിക കോടതി ശിക്ഷിച്ചത്. മോശമായി പെരുമാറിയെന്ന വനിതാ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് മേജര്‍ ലാലിനെ 2010ല്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 94 ഫെബ്രുവരിയിലായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. അസമിലെ തിന്‍സുഖിയയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത സ്റ്റുഡന്റ്സ് യൂണിയന് പ്രവര്‍ത്തകരായ പ്രവീണ്‍ സോനോവാള്‍, പ്രദീപ് ദത്ത, ദേവാജി വിശ്വാസ്, അഖില്‍ സോനോവാള്‍, ബഹീന്‍ മോറന് എന്നിവരെ സൈന്യം ഫെബ്രുവരി 23ന് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് രേഖകള്‍. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തി.
അന്ന് ഓള് ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയന് നേതാവും ഇന്ന് ബിജെപി നേതാവുമായ ജഗദീഷ് ഭൂയാന്‍ നടത്തിയ നീതിക്കുവേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് കേസ് ഗുവാഹതി ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് സിബിഐയാണ് അഞ്ചു പേരെയും സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
കേസുണ്ടാകുമ്പോള്‍ ഇന്നത്തെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സര്‍ബാനന്ദ് സോനോവാള്‍ ഓള് ആസാം സ്റ്റുഡന്റസ് യൂണിയന് സംസ്ഥാന അധ്യക്ഷനായിരുന്നു. കേസ് സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സൈനിക കോടതിയാണ് കേസില്‍ വാദം കേട്ടത്. ഏഴ് സൈനിക ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് നീക്കി, അവര്‍ക്കെല്ലാം ജീവപര്യന്തം തടവും വിധിച്ചു.
24 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും എനിക്ക് ഇന്ത്യന്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ കരസേനയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജഗദീഷ് ഭൂയാന്‍ പറഞ്ഞു. സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് സൈന്യം മാതൃകാപരമായ ശിക്ഷയാണ് വിധിച്ചത്. ഇത് സൈന്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കും, ഭൂയാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: