മലയാള കാവ്യപാരമ്പര്യത്തിലെ സൗന്ദര്യശീലങ്ങളെ ശബ്ദഭംഗികൊണ്ട് കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ച കവിയാണ് വള്ളത്തോള്‍ നാരായണ മേനോന്. വാക്കുകളുടെ സ്വരസ്ഥാനത്തിനൊപ്പം ആശയസൗഭഗംകൂടി മുന്നോട്ടുവെക്കുകയായിരുന്നു ആധുനിക കവിത്രയത്തിലെ ശക്തനായ വള്ളത്തോള്‍.അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍16.
തികഞ്ഞ മനുഷ്യസ്നേഹി, സംസ്കൃത പണ്ഡിതന്, ആയുര്‍വേദ വിദഗ്ധന്‍, ദേശീയവാദി, വിവര്ത്തകന് എന്നിങ്ങനെ വിവിധവ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് വള്ളത്തോള്‍. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, വേദങ്ങള്‍ തുടങ്ങി ദേശീയതയും സമകാലിക വിഷയങ്ങളും വള്ളത്തോളിന്റെ കവിതകളില്‍ നിറഞ്ഞു നില്ക്കുന്നു.
വാത്മീകിരാമായണം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മത്സ്യപുരാണം, ഊരുഭംഗം തുടങ്ങി നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്ത അദ്ദേഹം നാടകം ഉള്‍പ്പെടെ സംസ്കൃതത്തിലും രചനകള്‍ നടത്തിയിട്ടുണ്ട്. പതിനൊന്നു ഭാഗങ്ങളുള്ള സാഹിത്യ മഞ്ജരി അതിമഹത്തും ബൃഹത്തുമായൊരു സര്‍ഗാത്മക പദ്ധതിയാണ്.
ഗുരുനാഥന്, ശിഷ്യനും മകനും, ബധിരവിലാപം, വിലാസലതിക, അച്ഛനും മകളും, കൊച്ചുസീത, എന്റെ ഗുരുനാഥന്, ചിത്രയോഗം മഹാകാവ്യം ഉള്‍പ്പെടെയുള്ളവ ആര്‍ക്കും മനസിലാകുംവിധമുള്ള വള്ളത്തോള്‍ രചനകളാണ്. കൂടാതെ ആയുര്‍വേദ പരിജ്ഞാനപരമായി എഴുതിയ കൃതികളുമുണ്ട്.
മഹത്തായ ഭാരതീയ പാരമ്പര്യങ്ങളിലും ദര്‍ശനങ്ങളിലും സംസ്ക്കാരത്തിലും ഉന്നതമായ ആഭിമുഖ്യവും ആരാധനയുമുണ്ടായിരുന്നു വള്ളത്തോള്‍ അത്തരം അഭിരുചികള്‍ എന്നും കവിതയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഗാന്ധിജിയുടെ ആദര്‍ശജീവിതം മുറുകെപ്പിടിച്ചെഴുതിയ കവിതയാണ് എന്റെ ഗുരുനാഥന്. മഹാത്മാവിന്റെ മനുഷ്യസ്നേഹം വള്ളത്തോളിനെ ശക്തമായി ആവേശിച്ചു. ഗാന്ധിയെ അദ്ദേഹം ഗുരുനാഥനായാണ് കണ്ടിരുന്നത്.
കേരളീയ കലകള്ക്കുവേണ്ടി വള്ളത്തോള്‍ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. കലകളോടും ജനിച്ചനാടിനോടുമുള്ള അദ്ദേഹത്തിന്റെ ആദരവുകൂടിയാണ് ഈ കലാക്ഷേത്രം. 1878 ഒക്ടോബര്‍ 16ന് തിരൂരിനടുത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടേയും കടുങ്ങോട്ടു മല്ലിശേരി ദാമോദരന്‍ ഇളയതിന്റേയും മകനായി ജനനം. 1958 മാര്‍ച്ച് 13ന് വള്ളത്തോള്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: