ന്യൂദല്‍ഹി: വര്‍ധിച്ചുവരുന്ന വായുമലിനീകരണത്തെ പ്രതിരോധിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതികളുമായി ദല്‍ഹി സര്‍ക്കാര്‍. നിലവില്‍ രൂക്ഷമായ അവസ്ഥയിലുള്ള വായുമലിനീകരണം ദിവസങ്ങള്‍ക്കുള്ളില്‍ അതിഭീകരമായ സ്ഥിതിയിലേക്ക് മാറുമെന്നാണ് അധികൃതര്‍ പറയുന്നത്.
അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അമിത മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളും ഇന്ന് പ്രവര്‍ത്തിക്കില്ല.
വായു മലിനീകരണത്തിന്റെ രൂക്ഷത അനുസരിച്ച് മോശം, അതീവ മോശം,ഗുരുതരം, അതീവ ഗുരുതരും തുടങ്ങിയ നാല് വിഭാഗങ്ങളാക്കിയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക.
നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയും. എന്നാല്‍ അതീവ മോശം സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെങ്കില്‍ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ധിപ്പിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണവും കൊണ്ടുവരാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയാണെങ്കില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് റോഡുകള്‍ വൃത്തിയാക്കുകയും മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായി റോഡുകളില്‍ വെള്ളം തളിക്കുകയും ചെയ്യും. അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുകയാണെങ്കില്‍ ട്രക്കുകള്‍ക്ക് ദില്ലിയിലേക്കുള്ള അനുമതി പിന്‍വലിക്കും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിരോധിക്കും.
സ്കൂകുളുകള്‍ അടക്കുകുയം തീരുമാനങ്ങല്‍ എടുക്കുന്നതിനായി ടാസ്ക് ഫോഴ്സിനെ നിയമിക്കുകയും ചെയ്യും. പഞ്ചാബ്, ഹരിയാന തുടങ്ങിയ ഇതരസംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന്റെ പ്രധാന കാരണമാണ്. ഇത് കഴിഞ്ഞ പത്തുദിവസങ്ങള്‍ക്കുള്ളില്‍ വര്‍ധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷവും ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാവുകയും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വായുവിന്റെ ഗുണനിലവാരം അതീവ അപകരടകരമായ രീതിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: