കൊച്ചി: നടന് ദിലീപിനെതിരെ നടപടി എടുക്കാനാവില്ലെന്ന് അമ്മ. ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതാണ്. എന്നാല്‍ 280 പേര് പങ്കെടുത്ത ജനറല്‍ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോടതി ഇക്കാര്യത്തില്‍ അന്തിമവിധി പ്രഖ്യാപിച്ച ശേഷം ദിലീപിനെ സസ്പെന്‍ഡ് ചെയ്താല്‍ മതിയെന്നാണ് അമ്മയുടെ തീരുമാനമെന്ന് സംഘടനയുടെ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി.
ദിലീപ് കഴിഞ്ഞ പത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെടുന്നത്. എന്നാല്‍ആരുടെയും ജോലിസാധ്യത കളയുന്ന സംഘടനയല്ല അമ്മ. നടിമാര്‍ പറയുന്നതിന് അനുസരിച്ച് ദിലീപിന്റെ ജോലിസാധ്യത തടയാനാവില്ല. ഡബ്ല്യുസിസിയിലെ അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചുവെന്ന ആരോപണം ബാലിശമാണ്.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരും വെളിപ്പെടുത്തണം. ഡബ്ലിയുസിസി ഭാരവാഹികള്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ അധിക്ഷേപിക്കുവാന്‍ ശ്രമിച്ചു. സംഘടനയ്ക്കുള്ളില്‍ നിന്നും പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു. മീടുവിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കരുതെന്നും സിദ്ദിഖ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍ സ്വാഭാവികമാണ്. അത് ജനങ്ങളുടെ പ്രതികരണമാണെന്നും സിദ്ദിഖ് പറഞ്ഞു. രാജിവച്ചവര്‍ ആദ്യം ക്ഷമ പറയട്ടെയെന്ന് നടി കെപിഎസി ലളിതയും വ്യക്തമാക്കി. ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങള്‍. പ്രതി സുനില്‍ക്കുമാറിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും ലളിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: