കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ താരസംഘടനയായ എഎംഎംഎ (അമ്മ)യിലും പൊട്ടിത്തെറി. നടന് സിദ്ദിഖും കെപിഎസി ലളിതയും ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് മറുപടി നല്‍കിയതിനു പിന്നാലെ വക്താവും ട്രഷററുമായ ജഗദീഷ്, സിദ്ദിഖിനെ തള്ളി രംഗത്തെത്തി.
താന്‍ അമ്മയുടെ പ്രസിഡന്റിനോട് ചര്‍ച്ച ചെയ്ത ശേഷമാണ് പ്രസ്താവന തയാറാക്കിയതെന്നും സിദ്ദിഖിന്റെ നിലപാടിനെക്കുറിച്ച് അറിയില്ലെന്നുമാണ് ജഗദീഷ് പറഞ്ഞത്. അതേ സമയം താന്‍ വൈസ് പ്രസിഡന്റാണെന്നും ട്രഷററെ ഈ കാര്യം പറയാന്‍ നിയോഗിച്ചിട്ടില്ലെന്നുമാണ് സിദ്ദിഖിന്റെ ഭാഷ്യം. താന്‍ നടത്തിയതാണ് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനമെന്നും സിദ്ദിഖ് പറഞ്ഞു. ഇതില്‍ ആരുടെ അഭിപ്രായമാണ് അമ്മയുടേതെന്ന് വ്യക്തമാക്കണമെന്ന് നടി പാര്‍വതിയും പറഞ്ഞു.
സിദ്ദിഖിന്റെ നേതൃത്വത്തില്‍ ദീലീപിനെ പിന്തുണക്കുന്ന ഒരു വിഭാഗവും നടികളെ പിന്തുണയ്ക്കുന്ന ജഗദീഷിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവുമാണ് ഇപ്പോള്‍ രണ്ടു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നത്. മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ദിഖ് പൂര്‍ണമായും ദിലീപിനെ പിന്തുണച്ചാണ് രംഗത്തു വന്നത്. ഡബ്ല്യുസിസി അംഗങ്ങള്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുടേയും ജോലി സാധ്യത നശിപ്പിക്കുന്ന സംഘടനയല്ല അമ്മ. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളേ സംഘടനയിലുള്ളൂ. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാനുള്ളതല്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരു പറയണം. മീടൂ ക്യാമ്പയിന് ദുരുപയോഗം ചെയ്യരുത്. അതിന്റെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഔദ്യോഗിക പക്ഷത്തിനെതിരായി നില്‍ക്കുന്നവരും ചില പ്രമുഖ നടന്മാരും ചേര്‍ന്ന് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: