ചെറുപുഴ: മലയോര മേഖലയിലെ പ്രധാന ടൗണുകളായ ആലക്കോടിനെയും ചെറുപുഴയെയും ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡിന്റെ ശോച്യാവസ്ഥയില്‍ യാത്രാദുരിതം നേരിടുകയാണ് എയ്യന്‍കല്ല് മൂന്നാം കുന്ന് ദയരോം നിവാസികള്‍. ഇതുവഴിയുള്ള റോഡിലൂടെ ഓട്ടോറിക്ഷകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.
ചെറുപുഴ-പ്രാപ്പൊയില്‍ വഴിയാണ് എയ്യന്‍കല്ല് മൂന്നാം കുന്ന് വഴി ആലക്കോട്ടേയ്ക്കുള്ള റോഡ്. ഇതിന്റെ പ്രാപ്പൊയില്‍ എയ്യന് കല്ല് മുതല്‍ മൂന്നാം കുന്ന് വരെയുള്ള ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത പ്രയാസം നിലനില്‍ക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്തുന്നതിനായി കരാറുകാര്‍ റോഡരികില്‍ ഇറക്കിയിട്ട കരിങ്കല്ലും ചിപ്സും റോസിലേയ്ക്ക് പരന്ന് കിടക്കുന്നതിനാല്‍ അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഒപ്പം കാല്‍നട യാത്ര പോലും അപകടകരമായിരിക്കുകയാണ്. മഴക്കാലത്തിന് മുന്നേ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും അതിവര്‍ഷത്തെത്തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു. മഴ തല്ക്കാലം മാറി നിന്നപ്പോഴും കരാറുകാരന് പ്രവൃത്തി നടത്താന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ റോഡിന്റെ തകര്‍ച്ചയ്ക്കും അപകട സാധ്യതയ്ക്കും കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയെത്തുടര്‍ന്ന് ഈ റൂട്ടിലോടുന്ന ഏക സ്വകാര്യ ബസ്സ് മഴക്കാലത്ത് ഓട്ടം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ സര്‍വ്വീസ് പുനരാംഭിച്ചെങ്കിലും റോഡ് നവീകരിച്ചില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ബസ്സുകാര് പറയുന്നു. ഗ്രാമീണ മേഖലയായ പ്രദേശത്തുകൂടി ബൈക്ക്, ഓട്ടോറിക്ഷാ തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ സാധിക്കാത്ത നിലയാണ്. കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരാണ് ഈ പ്രദേശത്തുകാര്‍ എന്നതിനാല്‍ തകര്‍ന്ന് തുടങ്ങിയ റോഡിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: