കണ്ണൂര്‍: ഫോക് ലാന്റില്‍ തെയ്യം മ്യൂസിയം നവീകരണം പൂര്‍ത്തിയാകുന്നു. 1992-ല്‍ പുതിയതെരുവില്‍ ഫോക്ലാന്റില്‍ പ്രശസ്ത ശില്‍പ്പി കുഞ്ഞിമംഗലം നാരായണന് മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫോക്ലാന്റില്‍ തെയ്യം കലാകാരന്മാരെ ഒപ്പം ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കുന്ന തെയ്യം മ്യൂസിയം നവീകരണമാണ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. 27 ഓളം വ്യത്യസ്ത തെയ്യം രൂപങ്ങളാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്. മൂന്ന് അടി ഉയരത്തില്‍ കളിമണ്‍ ശില്‍പ്പത്തില്‍ മരം, തുണി, നൂല്, ചമയങ്ങള്‍ വെള്ളി, ഓട്, എന്നിവ ഉപയോഗിച്ച് പ്രശസ്ത തെയ്യം കലാകാരന് മധു കുറ്റൂരാന്റെ നേതൃത്വത്തില്‍ മൂന്നു മാസമായി തെയ്യം ശില്‍പ്പശാല ഫോക്ലാന്റില്‍ നടക്കുകയാണ്. നിരവധി പഠിതാക്കള്‍ തെയ്യം ആടയാഭരണങ്ങള്‍ ഉണ്ടാക്കുന്നത് കാണാനും പരിചയപ്പെടാനും എത്തിച്ചേരുന്നുണ്ട്.
പുതിയ തലമുറക്ക് ആടയാഭരണങ്ങളുടെ നിര്‍മ്മാണം കൗതുകകരമായി. പ്രശസ്ത ചിത്രകാരന് കെ.ആര് ബാബുവിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ പെയിന്റിംഗില്‍ വൈദഗ്ദ്യം നേടിയ 10 ഓളം കലാകാരന്മാര് ചേര്‍ന്നാണ് മുഖത്തെഴുത്ത് പൂര്‍ത്തിയാക്കിയത്. കമനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ച തെയ്യം മ്യൂസിയം തെയ്യത്തെക്കുറിച്ച് പഠിക്കുന്ന പുതിയ തലമുറക്ക് പുത്തന്‍ അനുഭവമാണ് നല്‍കുകയെന്ന് ഫോക്ലാന്റ് ചെയര്മാന് ഡോ.വി.ജയരാജന് അഭിപ്രായപ്പെട്ടു. മ്യൂസിയം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്. ഒരു പ്രത്യേക കലാരൂപത്തിനു വേണ്ടി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ മ്യൂസിയമാണ് ഫോക് ലാന്റില്‍ ഒരുക്കിയിട്ടുള്ളത്. തെയ്യം കലാകാരന്മാരായ ബാലന് പെരുവണ്ണാന്, കൃഷ്ണന് പെരുവണ്ണാന്, രാജു പെരുവണ്ണാന് എന്നിവരും തെയ്യം മ്യൂസിയം നവീകരണത്തില്‍ സഹായികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: