കണ്ണൂര്‍: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം അലയടിക്കുന്ന പ്രതിഷേധം സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധ നാമജപയാത്രകളിലും മറ്റ് പരിപാടികളിലും കണ്ണൂരിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും വന്‍ ഭക്തജനപങ്കാളിത്തമാണ്. പാര്‍ട്ടി അംഗങ്ങള്‍ പോലും പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കാളികളാവുകയാണ്. ജില്ലയിലെ സിപിഎം കേന്ദ്രങ്ങളായ കരിവെളളൂര്‍, പാപ്പിനിശ്ശേരി തുടങ്ങിയ നിരവധി കേന്ദ്രങ്ങളില്‍ നടന്ന നാമജപ ഘോഷയാത്രകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് കഴിഞ്ഞദിവസങ്ങളില്‍ അണിനിരന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പരിപാടികളില്‍ കാഴ്ചക്കാരായി മാത്രം നിന്ന പാര്‍ട്ടി അനുഭാവികളും പ്രാദേശികനേതാക്കളും ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ സജീവമാണ് എന്നത് സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരും ചില സിപിഎം നേതാക്കളും വിശ്വാസികള്‍ക്ക് നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയാവുമെന്ന ചിന്തയും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എംപിയും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായ പി.കെ.ശ്രീമതി നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിശ്വാസികളുടെ പ്രതിഷേധം സംസ്ഥാനത്താകമാനം ശക്തമായിരിക്കെ ഇതിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തു വരുന്നത് സര്‍ക്കാരിനും തലവേദനയായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കോടതിവിധി ഉടന്‍ നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹൈന്ദവ സംഘടനകളുടേയും ഭക്തജനങ്ങളുടേയും പ്രതിഷേധം ശക്തമായതോടെ സമവായത്തിന്റെ സ്വരം നേതാക്കളില്‍ നിന്നുയരുന്നു. ഇത് അണികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
അതേസമയം, പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരെയും മറ്റും ഉപയോഗിച്ച് ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കുപ്രചാരണങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുളള ശ്രമവും സജീവമായിട്ടുണ്ട്.
ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിഗ്രാമത്തിലെ ഒരു യുവതി പ്രതിഷേധങ്ങള്‍ എന്തുതന്നെയായാലും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലചവിട്ടുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വൃശ്ചികം ഒന്നിന് മല ചവിട്ടുമെന്ന് വ്യക്തമാക്കി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയായ കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ രേഷ്മയാണ് രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് യുവതി ദൃശ്യ മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കിയിരുന്നു. ശബരിമല പ്രവേശനത്തിന് തയാറായി യുവതികള്‍ രംഗത്തുണ്ടെന്നും ഹൈന്ദവ വിശ്വാസികളായ മുഴുവന്‍ സ്ത്രീകളും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എതിരല്ലെന്ന് വരുത്തിത്തീര്‍ക്കാനും വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനും സിപിഎം ജില്ലാ നേതൃത്വം ആസൂത്രിതമായി നടത്തിയ നീക്കമാണ് യുവതിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: