കോട്ടയം: ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം ലഭിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം വനംവകുപ്പ് തള്ളി. സംസ്ഥാന വനംവകുപ്പിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് വനഭൂമി വിട്ടുനല്‍കേണ്ടത്. ആവശ്യം നിരസിച്ചതോടെ സന്നിധാനത്തും നിലയ്ക്കലും പാട്ടത്തിന് കൂടുതല്‍ സ്ഥലം ആവശ്യപ്പെടാനാണ് ബോര്‍ഡിന്റെ നീക്കം. എന്നാല്‍ ശബരിമല വനഭൂമിയിലെ ജൈവസമ്പത്ത് വലിയ ഭീഷണി നേരിടുന്നതിനാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യത്തിനാണെന്നും കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാനല്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ വനം, പരിസ്ഥിതി മന്ത്രാലയം ഇത് മുഖവിലക്കെടുത്തിട്ടില്ല. താല്‍ക്കാലിക പര്‍ണശാലകളാണ് വനംവകുപ്പ് മുമ്പോട്ട് വയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും വന്‍കിട കെട്ടിടങ്ങളാണ് പടുത്തുയുര്ത്തിയതെന്നും വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ഇനി കെട്ടിടനിര്‍മാണം പാടില്ലെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ.്
വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് നല്കാന് 1980-ലെ കേന്ദ്ര വനസംരക്ഷണനിയമം അനുവദിക്കുന്നില്ല. കാലങ്ങളായി ശബരിമല വികസനത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡിന്റെ കണ്ണ് വനഭൂമിയിലാണ്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കര്‍ശനമായ വ്യവസ്ഥകളോടെ 12.50 ഏക്കര്‍ സ്ഥലം മാത്രമാണ് വിട്ടുകിട്ടിയത്. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് 500 ഏക്കര്‍ സ്ഥലമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ച വനഭൂമി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കൂടാതെ ഈ ഭൂമിയില്‍ ദുരുപയോഗം നടത്തിയതായും ആക്ഷേപമുണ്ട്. ഇതെല്ലാം പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാരസമിതി ഈ മാസം 25ന് ശേഷം ശബരിമലയിലെത്തും.
ഇതിനിടയില്‍ സന്നിധാനത്തെ ഭൂമിയുടെ അവകാശത്തെ ചൊല്ലി വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തിന് പൂര്‍ണപരിഹാരമായിട്ടില്ല. പ്രശ്നം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം സംയുക്തസര്‍വേ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: