ലഖ്നൗ: നാനൂറ്റി നാല്‍പ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അലഹബാദ് മടങ്ങുകയാണ് വീണ്ടും പഴയ പ്രയാഗിലേക്ക്. പഴയ പ്രതാപത്തിലേക്ക്. ഋഗ്വേദത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രയാഗിനെ, 1575ല്‍ മുഗള്‍ചക്രവര്‍ത്തി അക്ബര്‍ ‘ഇലഹബാസ്’ (ദൈവത്തിന്റെ വസതി) ആക്കി മാറ്റി. കാലാന്തരത്തില്‍ അത് അലഹബാദായി.
ചരിത്രമാവര്ത്തിക്കുമ്പോള്, അലഹാബാദിനെ ‘പ്രയാഗ്രാജ്’ എന്ന് പുനര്‍ നാമകരണം ചെയ്തിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരിയില്‍, അടുത്ത കുംഭമേളയ്ക്ക് മുമ്പേ അത് യാഥാര്‍ഥ്യമാകും. ഔദ്യോഗികമായി.
ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ അലഹബാദ്. അക്ബറിന്റെ കൊട്ടാരത്തിലെ ചരിത്രകാരനായിരുന്ന അബുള്‍ ഫസലിന്റെ കൃതികളില്‍ പോലും പ്രയാഗിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ഹൈന്ദവ പുരാണങ്ങളില്‍ അനന്യമായൊരു സ്ഥാനമുണ്ട് പ്രയാഗിന്. വേദങ്ങളിലും പുരാണങ്ങളിലും ഈ പുണ്യ നഗരിയുടെ പ്രാധാന്യം സ്പഷ്ടമാണ്. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് യാഗം നടത്തിയതും ഇവിടെയത്രേ. ഋഗ്വേദത്തില്‍ പലതവണ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് സപ്തസൈന്ധവം. സിന്ധുനദിയും സരസ്വതിയും അതിന്റെ കൈവഴികളും ഒഴുകിയിരുന്നത് സപ്തസൈന്ധവത്തിലൂടെയായിരുന്നു.
കുംഭമേളയാണ് പ്രയാഗിനെ അഥവാ അലഹബാദിനെ ഇന്നും പ്രസിദ്ധമാക്കുന്നത്. മാഘമേള എന്നു കൂടി പേരുണ്ട് കുംഭമേളയ്ക്ക്. ചൈനീസ് സഞ്ചാരി ഹ്യുയാങ് സാങ്ങിന്റെ യാത്രക്കുറിപ്പുകളില്‍ കുംഭമേളയെക്കുറിച്ച് എഴുതിയതായി കാണാം. എഡി 664 ല്‍ പ്രയാഗില്‍ നടന്നുവന്നൊരു വാര്ഷികോത്സവമെന്നാണ് പരാമര്‍ശം.
ഗംഗയുടെയും യമുനയുടെയും സാന്നിധ്യമുള്ളതിനാല്‍ തന്ത്രപ്രധാനകേന്ദ്രമായാണ് അക്ബര്‍ പ്രയാഗിനെ കണ്ടത്. മതപരമായി അതിനുള്ള പ്രത്യേകതയും മനസ്സിലാക്കി. വൈകാതെ ഇലഹബാസെന്ന് പേരുമാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് അത് അലഹബാദായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: