ന്യൂദല്‍ഹി: മീ ടു വെളിപ്പെടുത്തല്‍ നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് നല്കി. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് അക്ബറിന്റെ പഴയ സഹപ്രവര്‍ത്തകയായ പ്രിയ രമണിക്കെതിരെ കേസ് നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകരായ കരഞ്ജന്‍ വാല ആന്‍ഡ് കമ്പനി അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ പട്യാല ഹൗസ് കോടതിയിലാണ് അക്ബര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചും പ്രിയ രമണി തന്നെ മനഃപൂര്‍വം അപമാനിച്ചിരിക്കുകയാണെന്ന് കേസില്‍ അക്ബര്‍ കുറ്റപ്പെടുത്തുന്നു. തന്റെ പേരും പ്രശസ്തിയും സമൂഹത്തിലെ പദവികളും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പ്രിയ രമണി നടത്തിയത്. തനിക്കെതിരായ മീ ടു പ്രചാരണങ്ങള്‍ വ്യാജവും ബോധപൂര്‍വവും സൃഷ്ടിക്കപ്പെടുന്നതാണെന്നും അക്ബര്‍ കേസില്‍ കുറ്റപ്പെടുത്തി.
നൈജീരിയന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ അക്ബര്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ കേസ് നല്കി പരാതി ഉന്നയിച്ച വനിതാ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കാമെന്ന് അക്ബര്‍ കരുതേണ്ടെന്ന് ദല്‍ഹി വനിതാ പ്രസ് കോര്‍ പ്രസ്താവനയില്‍ അറിയിച്ചു. എം.ജെ. അക്ബര്‍ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: