“ശബരിമല സംരക്ഷണ യാത്രയുടെ സമാപനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കുന്നു”
തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാന്‍ ഗൂഢശ്രമം നടക്കുന്നതായി എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ സമന്വയത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ഭക്തരുടേയും വിശ്വാസികളുടേയും ആചാരങ്ങള്‍ക്ക് വിരുദ്ധമായി ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് അനുകൂല വിധി സമ്പാദിച്ചവര്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാന്‍ ഭരണകക്ഷിക്കാര്‍ക്ക് ബാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാല്‍ മാത്രമെ നവകേരളം സൃഷ്ടിക്കാന്‍ സാധിക്കൂ.
ഭൂരിപക്ഷ ഹിന്ദുസമൂഹം ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല. മറിച്ച് യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. യോജിക്കേണ്ട മേഖലകളിലെല്ലാം യോജിച്ചു പോകേണ്ടത് അനിവാര്യമാണ്. ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടായി നിന്ന് സമരം മുന്നോട്ടു കൊണ്ടു പോകണം. ഇന്ന് ക്ഷേത്രവും വിശ്വാസവും അവിശ്വാസികള്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ നാളെ ഭൂരിപക്ഷത്തിന് നിലനില്‍പുണ്ടാകുമോ എന്നു ചിന്തിക്കണം. ഒരുമയുടെ തത്വശാസ്ത്രമാണ് വേണ്ടത്.
മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാവാക്യം സ്ഥിതിഭേദങ്ങള്ക്കെല്ലാം അതീതമായ മാനവികതയുടെ പ്രഘോഷമാണ്. വലിയ മുന്നൊരുക്കമില്ലാതെ പന്തളത്തു നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര ജനങ്ങളുടെയാകെ പങ്കാളിത്തം കൊണ്ട് വലിയ മുന്നേറ്റമായി മാറി. യാത്ര തുടക്കം മാത്രമാണ്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് കടമയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പ്രശ്നമായി കാണരുത്. മറ്റു സമുദായങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും ഇതേ നിലപാടുമായി മുന്നോട്ടു പോകും. കേരളത്തില്‍ ജാതീയമായ പ്രശ്നം ഉണ്ടാക്കാനല്ല ഈ സമരം. ഇത് തിരച്ചറിഞ്ഞ് സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുമെന്ന്് പ്രതീക്ഷിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: