“ശബരിമല ആചാരസംരക്ഷണത്തിന് എന്‍ഡിഎ നടത്തിയ മാര്‍ച്ച് സെക്രട്ടേറിയറ്റുനടയില്‍ സമാപിച്ചപ്പോള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസാരിക്കുന്നു”
തിരുവനന്തപുരം: ക്ഷേത്രങ്ങളെ കേവലം സ്ഥാപനങ്ങളായും വിഗ്രഹങ്ങളെ വസ്തുക്കളായും മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് വിശ്വാസികളുടെ വികാരം മനസ്സിലാകുന്നില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സംരക്ഷണത്തിനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ഭക്തര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. വിശ്വാസികളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള സമരം മാത്രമാണിത്. സുപ്രീംകോടതിയോടുള്ള സമരമെന്ന് പറഞ്ഞ് കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. സുപ്രീംകോടതിയെ എക്കാലത്തും ബിജെപി ആദരിച്ചിട്ടുണ്ട്. പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കോടതികളോടുള്ള ബഹുമാനം അറിയാത്തവരല്ല ജനങ്ങള്‍. നിയമവിരുദ്ധമായ ആവശ്യം ഉന്നയിച്ചല്ല സമരം. അമിത ജുഡിഷ്യല്‍ അധികാരം സ്ഥാപിച്ചെടുക്കാനുമല്ല. ജുഡീഷ്യറിയെ മാനിക്കുന്നു. വിധിയില്‍ മാറ്റത്തിനായാണ് ജനം ആവശ്യപ്പെടുന്നത്. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനോ സത്യവാങ്മൂലത്തില്‍ തിരുത്ത് വരുത്താനോ സംസ്ഥാനസര്‍ക്കാര്‍ തയാറാവാത്തതിലാണ് പ്രതിഷേധം. ജനാധിപത്യത്തിനോ ഭരണഘടനയ്ക്കോ സുപ്രിംകോടതിക്കോ അല്ല പ്രശ്നം, മറിച്ച് കേരളത്തിലെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആണ്.വിശ്വാസം സംരക്ഷിക്കാന്‍ നിയമമാര്‍ഗത്തിലൂടെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നുമാത്രമാണ് ജനങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കമ്മ്യുണിസ്റ്റുകള്‍ രാജ്യത്തെല്ലായിടത്തും ഉണ്ടായിരുന്നു. കോണ്‍ഗ്രസു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഇടതു പക്ഷമായിരുന്നു. ഇന്ന് പല സംസ്ഥാനങ്ങളില്‍നിന്നും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഈശ്വരന്റേയോ ക്ഷേത്രങ്ങളുടേയോ മൂല്യം അറിയാത്തതാണ് അതിന് കാരണം. ക്ഷേത്രങ്ങളെ സംരക്ഷിക്കലല്ല, തകര്‍ക്കലാണ് സി.പി.എം ലക്ഷ്യം. മുരളീധര റാവു പറഞ്ഞു.
ബിജെപി വിശ്വാസികളുടേയും സിപിഎം അവിശ്വാസികളുടേയും എന്നതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രധാന വ്യത്യാസം. കാണിക്കയായി പോലും നയാ പൈസ ക്ഷേത്രത്തിനു നല്‍കാത്തവരാണ് സിപിഎമ്മുകാര്‍. സുപ്രീംകോടതിയേയോ ഭരണഘടനയേയോ ഭാരതമാതാവിനോടോ ക്ഷേത്രങ്ങളോടോ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ അതിന്റെ ഒക്കെ വക്താക്കളായി നില്‍ക്കുന്നതിന്റെ കാപട്യം ജനത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: