“ശബരിമലക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ശബരിമല സംരക്ഷണയാത്ര തിരുവനന്തപുരം നഗരത്തിലെത്തിയപ്പോള്‍ അണിചേര്‍ന്ന സ്ത്രീശക്തി”
തിരുവനന്തപുരം: ശരണ മന്ത്രങ്ങളാല്‍ അലയടിച്ച് എന്‍ഡിഎ ലോങ്മാര്‍ച്ച് ശ്രീപദ്മാനാഭന്റെ മണ്ണില്‍ സമാപിച്ചപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിന് വിശ്വാസ സമൂഹത്തെ അടിച്ചമര്ത്താനാകില്ലെന്ന താക്കീത്. അരലക്ഷത്തോളം പേര് അണി ചേര്‍ന്ന മാര്‍ച്ചില്‍ എന്ത് വില നല്‍കിയും ശബരിമല ക്ഷേത്രത്തെ സംരക്ഷിക്കുമെന്ന താക്കീതും നല്കി. സധാരണ മുദ്രാവാക്യം വിളികള്‍ മാത്രം കേട്ടിട്ടുള്ള സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ ശബരീശ മന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു.
പൊരി വെയിലിനെ പോലും വകവയ്ക്കാതെയാണ് മാര്‍ച്ചില്‍ പ്രായഭേദമന്യേ ഭക്തര്‍ അണിചേര്‍ന്നത്. മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ അധികവും സ്ത്രീകളായിരുന്നു. തീര്‍ത്ഥാടന വേഷമായ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ഭൂരിഭാഗം പേരും എത്തിയത്. തങ്ങള്‍ക്ക് വേണ്ടാത്ത ആവശ്യം പിണറായി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. മാര്‍ച്ചിലുടനീളം ഭജനയും നാമ സങ്കീര്‍ത്തനങ്ങളും കൂടിയായപ്പോള്‍ ഭക്തി സാന്ദ്രമായി ലോംഗ് മാര്‍ച്ച്. പുലിപ്പാലിനു പോകുന്ന അയ്യപ്പന്, ശബരിമലയുടെ ക്ഷേത്ര മാതൃക തുടങ്ങിയ നിശ്ചലദൃശ്യങ്ങളും മാര്‍ച്ചില്‍ അണിചേര്‍ന്നു. നമ്പൂതിരി മുതല്‍ നായാടി വരെയും മറ്റ് മതസ്ഥരും കൂടി മാര്‍ച്ചില്‍ പങ്കെടുത്തപ്പോള്‍ ശബരിമല വിശ്വാസത്തിനെതിരെ കുടുംബയോഗം നടത്താന്‍ പുറപ്പെട്ടിരിക്കുന്ന സിപിഎമ്മിന്റെ ജാതിമത വിഭാഗീയതയ്ക്ക് നിലനില്പ്പില്ലന്ന് മുന്നറിയിപ്പും മാര്‍ച്ച് നല്കി. പട്ടത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിച്ചേരാന് രണ്ട് മണിക്കൂറോളം എടുത്തു. മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ബിഡെജെഎസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പാളയത്ത് തടിച്ച് കൂടിയിരുന്നു. മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തുന്നതിനു മുമ്പേ സമ്മേളനസ്ഥലവും നിറഞ്ഞ് കവിഞ്ഞിരുന്നിതിനാല് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ ഒഴികെയുള്ളവര്‍ക്ക് സമ്മേളന വേദിക്കരികിലേക്ക് പോലും എത്തിച്ചേരാനായില്ല. വാഹന ഗതാഗതവും തടസ്സപ്പെട്ടതോടെ നഗരവും ഇതോടെ നിശ്ചലമായി.
ഇനിയില്ല ഇടതുപക്ഷത്തിന്റെ കൂടെ
തിരുവനന്തപുരം: അറുപത്തി രണ്ട് വര്‍ഷമായി ഞാന്‍ മലചവിട്ടുന്നു. ശബിരീശനില് എല്ലാം അര്‍പ്പിച്ചാണ് എന്റെ ജീവിതം പോലും .ആചാരവിരുദ്ധമായി ഒന്നും അവിടെ പാടില്ല. അതിനാല്‍ ഞാന്‍ ഇടതുപക്ഷം വിടുന്നതായി ജെഡിയു ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്നായര്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മനം നൊന്താണ് ദിവാകരന്നായര് ജെഡിയു വിട്ടത്. ജില്ലാകമ്മറ്റി അംഗം എസ്.വേലായുധനും ജെഡിയുവില്‍ നിന്നും രാജിവച്ചു. ഇരുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ഷാള്‍ അണയിച്ച് സ്വീകരിച്ചു. മുസ്ലീം നേതാവ് കഴക്കൂട്ടം നജ്മുദ്ദീന് പി.എസ്.ശ്രീധരന്‍പിള്ളയെ വേദിയില്‍ സ്വീകരിക്കാന്‍ എത്തിയത് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: