തിരുവനന്തപുരം: നഗരം ഇളക്കിമറിച്ച് നടന്ന ശബരിമല സംരക്ഷണ നാമജപയാത്രയില്‍ അമ്മമാരുടെ സാന്നിദ്ധ്യം ആവേശഭരിതമായി. ആയിരക്കണക്കിന് അമ്മമാരും യുവതികളുമാണ് ശരണമന്ത്രം മുഴക്കി യാത്രയില്‍ അണിനിരന്നത്.
രാവിലെ എട്ടുമണിയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു യാത്ര തുടങ്ങിയ പട്ടത്തേക്ക് വന്‍ പ്രവാഹമാണനുഭവപ്പെട്ടത്. ഇവര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങിയതു തന്നെ ശരണം വിളിയോടെയാണ്. മണ്ഡലം – എര്യ തിരിച്ചുളള ഭക്തജന വാഹിനിയാണ് നാമജപയാത്രയില്‍ ആവിഷ്കരിച്ചതെങ്കിലും ജനപ്രളയത്തില്‍ ഇവയൊക്കെ തെറ്റി. ഒടുവില്‍ വാഹിനി നോക്കാതെ നാമജപയാത്രയില്‍ പങ്കെടുത്ത് സര്‍ക്കാരിനോട് പ്രതിഷേധമറിയിക്കുകയെന്ന ധാര്‍മ്മികതയിലേക്ക് അമ്മമാര്‍ മാറുകയായിരുന്നു. അയ്യപ്പന്റെ ശക്തി കുടികൊളളുന്ന ശബരിമലയില്‍ ഒരുകാരണവശാലും യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലായെന്നാണ് യാത്രയില്‍ പങ്കെടുത്ത അമ്മമാരെല്ലാം പറഞ്ഞത്.
കോടതി വിധിയും സര്‍ക്കാര്‍ നിലപാടും വേദനാജനകമാണെന്ന് യാത്രയ്ക്കെത്തിയ പൂജപ്പുര ചാടിയറ സ്വദേശി സരസ്വതിയമ്മ പറഞ്ഞു. ആറു വര്‍ഷം താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇക്കുറിയും പോകാനൊരുങ്ങുകയാണ്. ഓരോ യുവതിയും ശബരിമല ദര്‍ശനത്തിനായി അന്‍പത് വയസ്സുവരെ കാത്തിരിക്കുന്നത് നീണ്ട വ്രതാചരണമെന്നാണ് തന്റെ അഭിപ്രായം. അന്‍പത് കഴിഞ്ഞ് അയ്യപ്പ ദര്‍ശനം നടത്തുമ്പോഴുണ്ടാകുന്ന സംതൃപ്തി പറഞ്ഞറിയിക്കുന്നതിനും അപ്പുറത്താണ്. വിശ്വാസികളായ സ്ത്രീ സമൂഹം കാത്തുസംരക്ഷിക്കുന്ന ഭക്തിയെ, വ്രതശുദ്ധിയെ തച്ചുടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സ്ത്രീസമൂഹം അനുവദിക്കുകയില്ലെന്നും സരസ്വതിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: