കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളും ഭരണപരമായ കാര്യങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
വിജിലന്‍സ് പോലീസിന്റെ ഒരു വിഭാഗം മാത്രമാണെന്നു കോടതി പറഞ്ഞൂ. സിബിഐയ്ക്കോ എന്‍ഐഎയ്ക്കോ സമാനമല്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയോ പണം തിരിച്ചു പിടിക്കേണ്ട നടപടിയോ ആവശ്യമാണെന്ന് കണ്ടാല്‍ അക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനേ പറ്റൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിനെതിരെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി വിജിലന്‍സ് നടപടികള്‍ റദ്ദാക്കിയത്. പൊതു സേവകര്ക്കെതിരായ ഇത്തരത്തിലുള്ള ധാരാളം പരാതികളില്‍ കോടതികള്‍ പ്രാഥമികാന്വേഷണത്തിന് യാന്ത്രികമായി ഉത്തരവിടുന്നുണ്ടെന്നു കോടതി പറഞ്ഞൂ. ഈ ഉത്തരവുകള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതു സേവകര്ക്കുമെതിരെ അനാവശ്യമായി അന്വേഷണം നടത്തുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന ചീത്തപ്പേര് വേഗം മാറ്റാനുമാവില്ല.
ഉദ്യോഗസ്ഥന് പ്രൊമോഷന് നല്‍കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇത്തരം നടപടികള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കാന്‍ ട്രൈബ്യൂണലുകളുണ്ട്. ഇവയുടെ നിയമ സാധുതയും ഔചിത്യവും പരിശോധിക്കേണ്ടത് സ്പെഷ്യല്‍ കോടതികളല്ല. ഇതേപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊമോഷന് നടപടികളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് അനുവദിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയിലധിഷ്ഠിതമായ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. നിയമ നടപടികളുടെ ദുരുപയോഗം വ്യക്തമാക്കുന്ന കേസാണിത്. ഇത്തരം കേസുകള്‍ കോടതികള്‍ ഉചിതമായി കൈകാര്യം ചെയ്യണം.
ഉദ്യോഗസ്ഥരുടെ പ്രൊമോഷനുകളില്‍ ആക്ഷേപമുള്ളവര്‍ ഉചിതമായ ഫോറത്തെയാണ് സമീപിക്കേണ്ടത്. അഴിമതി നിരോധന നിയമപ്രകാരം ഇതു അന്വേഷിക്കാന്‍ കഴിയില്ല. ശങ്കര്‍ റെഡ്ഢിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി നിരോധന നിയമപ്രകാരം സാദ്ധ്യതയില്ലെന്ന് ഇന്‍സ്പെക്ടര്‍ നല്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊമോഷന് നല്കിയ സംഭവത്തില്‍ സര്‍ക്കാരിന് പുനഃപരിശോധന നടത്താമെന്നും ഭാവിയില്‍ ചട്ടം പാലിക്കണമെന്നും ഇന്‍സ്പെക്ടറുടെ ശുപാര്‍ശയില്‍ പറയുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്‍സ്പെക്ടര്‍ക്ക് ശുപാര്‍ശ നല്‍കാനാവില്ല. അഴിമതി വെളിപ്പെടുന്ന കാര്യങ്ങളില്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ടത്. മറിച്ച് പ്രശസ്തിക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടി നല്കുന്ന പരാതികളെ കോടതികളും വിജിലന്‍സും തിരിച്ചറിയണം, കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: