കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താരസംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ( അമ്മ). ആക്രമണത്തിനിരയായ നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മയ്ക്കുള്ളതെന്നും സംഘടന വക്താവായ നടന് ജഗദീഷ് അറിയിച്ചു.
കോടതിവിധി വരുന്നതിന് മുമ്പേ ദിലീപിനെ പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അമ്മ ജനറല്‍ബോഡിയില്‍ മുന്‍തൂക്കമെന്നും ജഗദീഷ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയെടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചു ജനറല്‍ ബോഡിക്ക് വിടാനായി കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമെടുത്തു. പിന്നീട് കൂടിയ ജനറല്‍ബോഡി യോഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ലെന്നും ജഗദീഷ് അറിയിച്ചു.
അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സംഘടനയ്ക്ക് സന്തോഷമേയുള്ളൂ. ഇക്കാര്യം പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനങ്ങള്‍ മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുത്ത് വൈകാതെ വിശേഷാല്‍ ജനറല്‍ ബോഡി യോഗം വിളിച്ചുകൂട്ടുമെന്നും ചട്ടങ്ങള്‍ക്കപ്പുറം ധാര്മികതയിലൂന്നിയുള്ള ഉചിതതീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജഗദീഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: