കൊച്ചി: എറണാകുളത്തും തൃശൂരിലും എടിഎമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് അവ്യക്തത തുടരുന്നു. അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. കവര്‍ച്ച നടന്ന സമയത്ത് എടിഎമ്മിന് സമീപത്തെ മൊബൈല്‍ ടവറുകളിലൂടെ പോയ എല്ലാ കോളുകളും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടി. കവര്‍ച്ച നടന്ന പുലര്‍ച്ചെ ഒന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ ഒന്നിലധികം കോളുകള്‍ നടത്തിയ സംശയാസ്പദമായ എല്ലാ ഫോണ്‍ നമ്പറുകളും സൈബര്‍ സെല്‍ പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതരസംസ്ഥാനക്കാരായ മൂന്ന് പേരാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. ചാലക്കുടിയില്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഹൈദരാബാദുകാരായ ഏഴംഗ സംഘത്തിന് എടിഎം കവര്‍ച്ചയുമായി ബന്ധമുണ്ടോ എന്നും ഉറപ്പിക്കാനായിട്ടില്ല. മുങ്ങിയ പ്രതികള്‍ ഏത് സംസ്ഥാനക്കാരാണ് എന്നത് ഇനിയും വ്യക്തമല്ല. പ്രതികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ കവര്‍ച്ചക്കാരെ തിരിച്ചറിയുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം തേടി.
മൂന്നംഗസംഘം കോട്ടയം നഗരത്തില്‍ തങ്ങിയെന്ന് സംശയിക്കപ്പെടുന്ന ലോഡ്ജുകളില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചു. കോട്ടയം, കുറുപ്പന്തറ, ആപ്പാഞ്ചിറ, വെള്ളൂര്‍, ചിങ്ങവനം, ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലെയും ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഒരു വര്‍ഷം മുമ്പ് അങ്കമാലിയില്‍ സിഡിഎം (ക്യാഷ് ഡെപ്പോസിറ്റ് മെഷിന്) കൗണ്ടര്‍ കൊള്ളയടിച്ച കേസിലുള്‍പ്പെട്ട ബിഹാര്‍ സ്വദേശികളില്‍ ഒരാളെയും പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാളുമായി ഇയാള്‍ക്കുള്ള മുഖസാദൃശ്യമാണ് പോലീസ് പരിശോധിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായെത്തുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണത്തിന് ഇവിടെയുള്ള ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അറിയാനാണിത്. ഏഴ് പേരടങ്ങുന്ന കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരാണ് കോട്ടയത്തെത്തിയത്. കോടിമതയില്‍ നിന്ന് മോഷണം പോയ പിക്കപ്പ് വാനിലെയും എടിഎം കൗണ്ടറിലെയും വിരലടയാളം ഒന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: