ഇന്നേവരെ കണ്ടിട്ടില്ലാത്ത ഹൈന്ദവ ജനമുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്തുകൊണ്ട്, എന്തിന്, എങ്ങനെ തുടങ്ങിയവയ്ക്ക് ഉത്തരം തേടുമ്പോഴും അത്ഭുതകരമായ ജനകീയാവേശത്തിരത്തള്ളലില് സ്തബ്ധരായി നില്‍ക്കുകയാണ് സാമൂഹ്യസാംസ്കാരിക രംഗത്തെ പലരും. ആഗസ്റ്റ് 15 ലെ മഴയും ഡാം തുറക്കലും മൂലം വലിയ മലവെള്ളപ്പാച്ചിലും തുടര്‍ന്ന് വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടാക്കിയ ഭീതിയും സംഭ്രാന്തിയും വിട്ടൊഴിയും മുമ്പാണ് സെപ്തംബര്‍ 28 ന് മറ്റൊരു ഇടിമുഴക്കവും മിന്നലും സൃഷ്ടിച്ചുകൊണ്ട് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി ജനങ്ങളുടെ മേല്‍ പതിച്ചത്.
വെള്ളപ്പൊക്കത്തിന്റെ ദുഃഖവും ദുരിതവും അവശതയും ഉണ്ടായിട്ടും ജനം എല്ലാംമറന്ന് തെരുവിലിറങ്ങി. വെള്ളം കലിതുള്ളി ഒഴുകിയ അതേ റോഡുകളില്‍ ജനാരവം പെയ്തിറങ്ങുന്ന കാഴ്ചയാണ് എവിടെയും.
എന്താണിത്? എങ്ങും ഉയരുന്ന ചോദ്യം, ആരും ആരെയും നിര്‍ബന്ധിക്കാതെ, തെറ്റിദ്ധരിപ്പിക്കാതെ, സ്വയം ബോധ്യപ്പെട്ടും ഹൃദയം നൊന്തും തെരുവുകളിലേക്ക് എടുത്തുചാടുന്ന സഹോദരീ സഹോദരന്മാര്ക്ക് ഒന്നേ വിളിക്കാനുള്ളു ‘സ്വാമിയേ ശരണമയ്യപ്പ.’ അയ്യപ്പന് എന്ന മഹാശക്തിയുടെ വിശ്വരൂപദര്‍ശനത്തിന് കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും സാക്ഷിയാകുമ്പോള്‍ വീണ്ടും ആരും ചോദിച്ചുപോകന്നു, എന്താണിത്? ഉത്തരം നല്‍കാനാകാത്തവിധം അവാച്യവും ദുര്‍ഗ്രാഹ്യവുമായ അത്ഭുത പ്രതിഭാസമെന്നേ പറയാനാവൂ.
ഇതൊരു വിപ്ലവമാണ്
ചിന്മുദ്രാങ്കിതനായ ശ്രീഅയ്യപ്പന്റെ നാമത്തിന് ഒരു നാടിനെ ഇളക്കിമറിക്കാന്‍ കഴിയുമെങ്കില്‍ ആ അദൃശ്യശക്തിയുടെ അപ്രമേയ അരൂപ സാന്നിധ്യം ഒരു അനുഭൂതിയായി, വികാരമായി ജനമനസുകളില്‍ തുടികൊട്ടുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.
കേരളത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ പ്രകടിതരൂപം ജനശക്തിയിലൂടെ വെളിപ്പെട്ടത് 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. 1950 ലെ ശബരിമല തീവെയ്പ്പിനെ തുടര്‍ന്ന് അലയടിച്ച പ്രതിഷേധം നാടിനെ പിടിച്ചുകുലുക്കി. മന്നത്തുപത്മനാഭനും ആര്. ശങ്കറും നയിച്ച ജനകീയ മുന്നേറ്റത്തില്‍ എല്ലാവരും അണിചേര്‍ന്നു. ഹിന്ദുമഹാമണ്ഡലം രൂപീകൃതമായി. ശ്രീരാമലക്ഷ്മണന്മാരായി നിന്ന് അവര്‍ കെട്ടിപ്പടുത്ത ധീരനേതൃത്വം ജനമനസുകളില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തി. ആ പ്രതിഷേധക്കൊടുങ്കാറ്റില്‍ ആടി ഉലഞ്ഞ സര്‍ക്കാര്‍ തീവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ നിര്‍ബന്ധിതമായി. 33 വര്‍ഷങ്ങള്‍ക്ക് ശേഷം, 1983 ല്‍ നിലയ്ക്കല്‍ പ്രക്ഷോഭം അലയടിച്ചതിന്റെ കാരണവും ശബരിമല തന്നെ. ധിക്കാരവും അഹങ്കാരവും മൂത്ത മുഖ്യമന്ത്രി കരുണാകരന് ജനങ്ങളുടെ ശരണംവിളികള്‍ക്ക് മുന്നില്‍ മുട്ടുകുത്തേണ്ടിവന്നു. 35 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും അയ്യപ്പന്റെ വിളയാട്ടത്തിന് കേരളം വേദിയായി.
68 വര്‍ഷത്തിനിടയില്‍ ഉണ്ടായ മൂന്ന് പ്രധാന ഹൈന്ദവ മുന്നേറ്റങ്ങളും അയ്യപ്പകേന്ദ്രീകൃതമാണെന്നത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനാര്‍ഹമായ വലിയൊരു വിഷയം തന്നെയാണ്. ജനമനസുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാസ്മരിക ശക്തിവിശേഷം അയ്യപ്പമന്ത്രത്തിനുണ്ടെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അയ്യപ്പന്റെ ചിന്മുദ്ര കേവലം ഒരു കൈവിരലടയാളമല്ല. ഭൗതിക മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നവോത്ഥാന ചിന്തയുടെ വിളംബരമാണ് ചിന്മുദ്ര. സ്വാര്‍ത്ഥതയുടെ ചൂണ്ടുവിരലിനെ ആത്മാനന്ദാനുഭൂതിയുടെ തള്ളവിരലിലേക്ക് വളച്ചുകൊണ്ടുവരാന്‍ കഴിയുന്ന ആധ്യാത്മിക വിപ്ലവമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെ ചിന്മുദ്ര വിപ്ലവമെന്ന് വിശേഷിപ്പിക്കാം.
കമ്യൂണിസ്റ്റുകള്‍ക്ക് തിരിച്ചടി
സ്വാര്‍ത്ഥതയുടെയും അഹന്തയുടെയും പ്രത്യയശാസ്ത്രം പേറുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിന് എതിരെ ഉണ്ടായ ഹൈന്ദവ മനസിന്റെ പൊട്ടിത്തെറിയാണ്, തിരിച്ചടിയാണ് ഈ വിപ്ലവം. വിപ്ലവകാരികളോട് കലഹിക്കുന്ന പ്രതിവിപ്ലവകാരികളാണ് കോടിയേരി ബാലകൃഷ്ണനും സ്വരാജും മറ്റും. മഹാത്മാ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും വാഗ്ഭടാനന്ദഗുരുദേവന്റെയും ശിവാനന്ദ യോഗിയുടെയും മാനവിക ദര്‍ശനത്തിന് കാലം നല്കിയ വ്യാഖ്യാനമാണ് ഇന്ന് കാണുന്ന വിപ്ലവ മുന്നേറ്റം.
യുവതി പ്രവേശനവാദികളുടേത് വാണിജ്യതാല്പര്യമാണ്. മുതലാളിത്തവാദമാണ്. ആര്‍ക്കുംവരാം, സുഖിക്കാം, രമിക്കാം, താമസിക്കാമെന്ന ടൂറിസ്റ്റ്-ഉപഭോഗ സംസ്കാരത്തിന്റെ സന്തതികള്‍ക്ക് ശബരിമല വന്‍ വരുമാനം കൊണ്ടുവരാനുള്ള വാണിജ്യകേന്ദ്രമാണ്. ശബരിമലയ്ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്ന ഈ കഴുകന്മാര്ക്ക് വേണ്ടത് പച്ചമാംസവും ചുടുചോരയുമാണ്. അയ്യപ്പന്മാരുടെ കീശയിലാണ് ലാഭക്കൊതിയും കച്ചവടക്കണ്ണുമുള്ള സര്‍ക്കാരിന്റെ നോട്ടം. യുവതി പ്രവേശനത്തിലൂടെ കേരള നാടിന് കിട്ടാന്‍ പോകുന്ന കോടികളുടെ റവന്യൂ വരുമാനത്തിന്റെ മനഃപായസമുണ്ടും, സ്വപ്നംകണ്ടും നാളുകള്‍ തള്ളിനീക്കുകയാണ് പിണറായി വിജയന്. ഏതെങ്കിലും നിയന്ത്രണം നീക്കാനാകുമെങ്കില് എല്ലാ നിയന്ത്രണവും നീക്കിക്കൂടേ എന്നാകും അടുത്ത ചോദ്യം. സിപിഎമ്മിന്റെ കച്ചവട മനസ്സിനും മുതലാളിത്ത മേലാള ഭാവത്തിനും നല്കുന്ന താക്കീതാണ് ഈ നാമജപയാത്ര.
പ്രമാണം നോക്കുമ്പോള്‍
മുന്‍പ് പലപ്പോഴും യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടല്ലോ എന്നാണ് മറ്റൊരു ചോദ്യം. ആചാരം എങ്ങനെ വേണമെന്ന് നിശ്ചയിക്കുമ്പോള്‍ ആചാരലംഘനമല്ല പരമ്പരാഗതമായ ആചാരാനുഷ്ഠാനമാണ് പ്രമാണം. 1893 ല്‍ യുവതി പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ രേഖകളിലുണ്ട്. അതാണ് പ്രമാണം. അതിനുശേഷം പലരും ലംഘിച്ചിട്ടുണ്ടാവാം. മുന്‍കേന്ദ്ര കാബിനറ്റ് സെക്രട്ടറി അയ്യപ്പന്‍കുട്ടി നായരുടെ ചോറൂണിന് യുവതിയായ അമ്മയും ഉണ്ടായിരുന്നുവെന്നത് ആചാരലംഘനത്തിന്റെ പ്രമാണമായേ ചൂണ്ടിക്കാണിക്കാന്‍ കഴിയൂ.
ഭാര്യയും മക്കളുമായി കഴിയുന്ന ശാസ്താവിനെ കാണാന്‍ യുവതികള്‍ എത്തിയാല്‍ എന്താണ് കുഴപ്പമെന്ന് സ്വാമി സന്ദീപാനന്ദഗിരി ചോദിക്കുന്നു. ഓരോ ക്ഷേത്രത്തിനും പ്രതിഷ്ഠാ സങ്കല്പമുണ്ട്. അച്ചന്‍കോവിലിലെ പ്രതിഷ്ഠാ സങ്കല്പം ഭാര്യാസമേതനായ ശാസ്താവാണ്. പക്ഷേ ശബരിമലയിലേക്ക് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റേതാണ്. അതിന് അനുയോജ്യമായ പൂജാവിധികളും സങ്കല്പങ്ങളും ശബരിമലയില്‍ ഉണ്ടായത് സ്വാഭാവികവും മാത്രം. ‘കാലം മാറി ആചാരവും മാറണം’ എന്നാണ് സ്വാമിയുടെ വാദം. ബ്രഹ്മചര്യനിഷ്ഠ ഉണ്ടായിരിക്കേണ്ട സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യനിഷ്ഠയെ ചോദ്യം ചെയ്യുന്നത് കടന്ന കൈയായിപ്പോയി.
ഹിന്ദു പെണ്ണുങ്ങള് ഉടുത്തൊരുങ്ങിപ്പോകുന്നത് ദേഹം പ്രദര്ശിപ്പിക്കാനാണെന്നാണ് പി.കെ. ശ്രീമതിയുടെ ആക്ഷേപം. കഴിഞ്ഞ ചിങ്ങം ഒന്നിന് കന്നി അയ്യപ്പന്മാര് ആരും ശബരിമലയില്‍ എത്താതിരുന്നതിനാല്‍ അയ്യപ്പന് മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവ് സ്വരാജിന്റെ കണ്ടുപിടുത്തം. ഈ രണ്ടുപേരും ഹിന്ദുസഹോദരങ്ങളുടെ വിശ്വാസവികാര സങ്കല്പങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല നെഞ്ച് കുത്തിക്കീറി വലിച്ച് അടിവയറ്റിന് തൊഴിക്കുകകൂടി ചെയ്തു. ഈ അപരാധം ഭക്തര്‍ ഒരിക്കലും മറക്കില്ല. രണ്ടുപേര്‍ക്കും ക്ഷേത്രം ഒരു പൈങ്കിളി സാഹിത്യമാണ്. ഇന്ദ്രിയ സുഖത്തിന്റെ അകത്തളങ്ങള്‍ മാത്രം അന്വേഷിക്കുന്ന ഭൗതികവാദികള്‍ക്ക് ബ്രഹ്മചര്യവും പ്രതിഷ്ഠാസങ്കല്പവും മനസിലാവില്ല.
സാമൂഹ്യ പരിവര്‍ത്തനം
കാലോചിതമായ ആചാരപരിഷ്കരണം സാമൂഹ്യപരിവര്‍ത്തനത്തിന് ആവശ്യമാണെന്ന വാദവും ഇപ്പോള്‍ ഉയരുന്നുണ്ട്. നിലവിലുള്ള എന്തിനെയും മാറ്റിമറിക്കലല്ല സാമൂഹ്യ പരിഷ്കരണം. സമൂഹമനസ് പാകപ്പെട്ടുവെങ്കിലേ മാറ്റമുണ്ടാകാനാകൂ. ഓരോ ക്ഷേത്രത്തിനും അവിടുത്തെ ഭക്തരുടെ സമൂഹമനസിനനുസൃതമായ ആചാരങ്ങളും പ്രതിഷ്ഠയുമാണ് ഉണ്ടാവുക. ഈ വൈവിധ്യം നിലനിര്‍ത്തണം. ചെത്തിമിനുക്കി എല്ലാം ഒന്നാക്കലല്ല പരിഷ്കരണം. ശബരിമല വ്രത പ്രാധാന്യമുള്ള ക്ഷേത്രമാണ്. മറ്റ് ക്ഷേത്രങ്ങളില്‍ പോകാന്‍ വ്രതം വേണ്ട.
ഇത് കേവലം ആചാരാനുഷ്ഠാനം സംബന്ധിച്ച പ്രശ്നംമാത്രമല്ല. നെടുനാളായി ഹിന്ദുജനത അനുഭവിച്ചുവരുന്ന അടിമത്തത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വിമോചിതരാവാനുള്ള ഒരു ജനതയുടെ അടങ്ങാത്ത ദാഹവും അഭിവാഞ്ഛയുമാണ് അവസരം കിട്ടിയപ്പോള്‍ പ്രകടമായത്. സ്ത്രീവിദ്വേഷികളെന്നും പഴമയുടെ പഴകി ദ്രവിച്ച ആഭിജാത്യത്തിന്റെ എഴുന്നള്ളിപ്പുകാരെന്നും പ്രക്ഷോഭകരെ വിളിച്ചാക്ഷേപിക്കുന്ന പ്രതിവിപ്ലവകാരികള്‍ ഇപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. എല്ലാ സ്ത്രീകളെയും സ്വന്തം അമ്മയായും ദേവിയായും കരുതി പൂജിക്കുന്ന ഹിന്ദുമനസില് സ്ത്രീവിദ്വേഷത്തിന്റെ ഒരു കണികപോലുമുണ്ടാവില്ല. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ഒരു വനിതാനേതാവിനെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പാര്‍ട്ടി നേതാവിനെതിരെ നാളിതുവരെ നടപടി എടുക്കാന്‍ കഴിയാത്ത സിപിഎം നേതൃത്വം ഹിന്ദുക്കളെ ലിംഗസമത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ വരേണ്ടതില്ല. ഈ പ്രക്ഷോഭത്തില്‍ മാളികപ്പുറങ്ങളാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അവര്‍ ഉരുക്കഴിക്കുന്ന ശരണമന്ത്രപ്രവാഹത്തില് കടപുഴകിവിഴുന്നത് പ്രതിവിപ്ലവകാരികളുടെ വന്മരങ്ങളാണ്.
നാടാകെ പടരുന്നു
ഒരു കോടതിക്കും നിയമത്തിനും ജനവികാരത്തെ തളച്ചിടാനാകില്ല. തകര്‍ക്കാനാവില്ല. ഈ ചിന്മുദ്രവിപ്ലവം കൃത്രിമമായി ഉണ്ടാക്കിയെടുത്തതല്ല. പരപ്രേരണയാല്‍ സംഘടിപ്പിച്ചതല്ല. സ്വാഭാവികമായ പ്രക്രിയയിലൂടെ ഉള്ള സത്യത്തെ പ്രതിഫലിപ്പിച്ച ജനമനസാക്ഷിയുടെ പ്രചണ്ഡഭാവ പ്രകടനമാണിത്. ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്കെല്ലാം പിന്നീട് തിരുത്തിപ്പറയേണ്ടിവരും. നിലയ്ക്കല്‍ പ്രക്ഷോഭകാലത്ത് മുഖ്യമന്ത്രി കരുണാകരന് ചിന്മയാനന്ദ സ്വാമിയെയും സത്യാനന്ദസരസ്വതി സ്വാമിയെയും പുച്ഛിച്ചു. ഹിന്ദുക്കള്‍ക്ക് നേതാവുണ്ടോ. സന്യാസിമാര്‍ ഹിമാലയത്തില്‍പോയി തപസ്സുചെയ്യട്ടെ തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങളാണ് പ്രക്ഷോഭം നയിച്ചവര്‍ക്കെതിരെ കരുണാകരന് തൊടുത്തുവിട്ടത്. വെടിവെയ്പിലും ലാത്തിച്ചാര്‍ജിലും പ്രക്ഷോഭകര്‍ തളര്‍ന്നില്ല. 6000 പേരെ ജയിലില്‍ അടച്ചു. അവര്‍ക്ക് ചൊല്ലാന്‍ ഒരു മന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു-സ്വാമി ശരണം. അവര്‍ക്ക് തുണയായി ഒന്നേ ഉണ്ടായിരുന്നുള്ളു-സ്വാമി അയ്യപ്പന്. മുഖ്യമന്ത്രി കരുണാകരന് അവസാനം അയ്യപ്പശക്തിയുടെ മുന്നില്‍ മുട്ടുകുത്തേണ്ടിവന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതേ ഗതിയുണ്ടാവും. ജനങ്ങളാണ് വലുത്. അവര്‍ ഒറ്റക്കെട്ടായി ഒരാവശ്യം ഉന്നയിക്കുന്നു. സൗമനസ്യത്തോടെ പരിഹാരം കണ്ടെത്തേണ്ടതിന് പകരം അപലപിക്കുകയും അവഹേളിക്കുകയും ചെയ്താല്‍ കിട്ടാന്‍ പോകുന്ന ഫലം വളരെ കടുത്തതായിരിക്കും. 1950 ഉം 1983 ഉം 2018 ല്‍ ആവര്‍ത്തിക്കും. മന്നം ശങ്കര്‍മാരും സ്വാമി സത്യാനന്ദ സരസ്വതിമാരും മരിച്ചിട്ടില്ല. അവരൊക്കെയും ജീവിക്കുന്നു, ലക്ഷക്കണക്കിനായ അയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും ഹൃദയങ്ങളിലൂടെ. 50-ലും 83 ലും ചിന്തിയ ചോരത്തുള്ളികളും വിയര്‍പ്പുകണങ്ങളും വറ്റിപ്പോയിട്ടില്ല, മാഞ്ഞുമറഞ്ഞിട്ടില്ല. അവരില്‍ നിന്നെല്ലാം ഒരായിരം പേര് ഉയരുന്നു. അത് ലക്ഷങ്ങളായി നാടാകെ പടരുന്നു. ചിന്മുദ്ര വിപ്ലവത്തിന്റെ പതാകാവാഹകരായി ജ്വലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: