ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സുപ്രീംകോടതി വിധി കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിധി പ്രസ്താവിച്ച സുപ്രീംകോടതിയോ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നല്കിയ കേരള സര്‍ക്കാരോ ശബരിമല ഭക്തരായ കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സ് അറിയാന്‍ ശ്രമിച്ചില്ല. വിധിക്കെതിരായി ഉണ്ടായിരിക്കുന്ന ജനരോഷം ഗ്രാമങ്ങളിലും ക്ഷേത്രസങ്കേതങ്ങളിലും വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ഒരു സംഘടനയുടെയും നേതൃത്വമില്ലാതെ തന്നെ ശബരിമലയെ രക്ഷിക്കുക എന്ന ആഹ്വാനവുമായി ശരണംവിളിച്ചിറങ്ങുന്ന പ്രതിഷേധക്കാരോടൊപ്പം വലിയ ജനാവലിയാണ് അണിനിരക്കുന്നത്. കേരളത്തിലൊരു മഹാപ്രളയം ഉണ്ടായപ്പോള്‍ മുന്നും പിന്നും നോക്കാതെ ഒരു നേതാവിന്റെയും ആഹ്വാനത്തിന് കാത്തുനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എടുത്തുചാടിയ ജനങ്ങള്‍തന്നെയാണ് അതുപോലെ തങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന ഒരു വിധിയുണ്ടായപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വാഭാവികമായ ഈ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ കരുതലും ആസൂത്രണവും കൂടിയാലോചനയും നേതൃത്വവും ആവശ്യമാണ്.
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സമയമായിട്ടില്ല
ശബരിമലയില്‍ പ്രവേശനം ആഗ്രഹിക്കുന്ന ഒരു പരാതിക്കാരിയില്നിന്നല്ല ഈ ആവശ്യം ഉണ്ടായിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നില്ല എന്ന ഒരു മൂന്നാമന്റെ (യംഗ് വുമണ്‍ ഫോറം) പൊതുതാല്പര്യ ഹര്‍ജി മാത്രമാണ്. സ്വാമി അയ്യപ്പന്റെ ഭക്തകളായ സ്ത്രീകളില്‍ നിന്നും അങ്ങനെ ഒരു ആവശ്യം ഉണ്ടാവട്ടെ. അപ്പോള്‍ പരിഗണിക്കാം. ഭക്തകളായ മുഴുവന്‍ സ്ത്രീകളും അങ്ങനെ ഒരാവശ്യം ഇല്ല എന്നാണ് പ്രതിഷേധപരിപാടികളില്ക്കൂടി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് അങ്ങനെ ഒരാവശ്യം ഉടനെ അനുവദിക്കേണ്ട ആവശ്യമില്ല. കോടതിവിധി ഉണ്ടായി എന്നുവച്ച് ശബരിമലയിലേക്ക് സ്ത്രീകളുടെ വലിയ ഒഴുക്കൊന്നും തല്ക്കാലം ഉണ്ടാവാന്‍ പോകുന്നില്ല. ശബരിമല അയ്യപ്പന്റെ സാന്നിധ്യം അയ്യപ്പന്റെ പൂങ്കാവനം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ്. വ്രതമെടുത്ത് ശരണംവിളിച്ചുവരുന്ന സ്വാമിമാര്‍ക്ക് മാത്രമാണ് അങ്ങോട്ട് പ്രവേശനമുള്ളത്. പ്രതിഷേധവുമായി ശബരിമല കയറാന്‍ വരുന്നവരോടും അവരെ സംരക്ഷിച്ച് മലകയറാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനോടും ഭക്തജനങ്ങളുടെ പ്രതിഷേധംകൊണ്ട് പ്രതിരോധിക്കേണ്ടിവരും. അതിന് ഭക്തജനങ്ങള്‍ വേണ്ടിവന്നാല്‍ സ്ത്രീകള്‍തന്നെ ഒരുക്കമാണ് എന്നാണ് ഏതാനും ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ തെളിയിക്കുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ റിവ്യൂഹര്‍ജി നല്കി ജനവികാരവും ശബരിമലയുടെ സവിശേഷതകളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി അനുകൂല വിധി നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കണം. അതോടൊപ്പം തന്നെ ശബരിമല സംഘര്‍ഷഭൂമിയാക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവണം. ഇത്തരം കാര്യങ്ങള്‍ നിറവേറ്റണമെങ്കില്‍ അത് ജനക്കൂട്ടത്തിന് ചെയ്യാന്‍ കഴിയുകയില്ല. അതുകൊണ്ട് ഉത്തരവാദിത്വമുള്ള സംഘടനകളും നേതാക്കളും സമരത്തിന്റെ മുന്‍പിലേക്ക് വരേണ്ടിയിരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പവിത്രത വീണ്ടെടുക്കണം
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിഷേധവും സമരവും അതിലെ വലിയ ജനപങ്കാളിത്തവും കേവലം ഒരു നടപടിക്കെതിരായ പ്രതിഷേധം മാത്രമായി ചുരുങ്ങിപ്പോകാതെ ലോപം സംഭവിച്ചുകൊണ്ടിരിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ വ്രതനിഷ്ഠ വീണ്ടെടുക്കാനുള്ള ഭാവാത്മകമായ ഒരു നവോത്ഥാനമായി വളര്‍ത്തിയെടുക്കണം. ഇപ്പോള്‍ പോലീസിന്റെ കണക്കനുസരിച്ച് പതിനെട്ടാംപടിയില്‍ ഒരു മിനിറ്റില്‍ 110 അയ്യപ്പന്മാരാണ് കയറുന്നത്. അതായത് ഒരു അയ്യപ്പഭക്തന് ശരാശരി ദര്‍ശനത്തിന് ലഭിക്കുന്ന സമയം അര സെക്കന്റ് മാത്രമാണ്. അത്രയേ ഉള്ളൂ. അത്രയേ സാധ്യമാവുകയുള്ളൂ. എന്നാല്‍ തീര്‍ത്ഥാടനത്തിന്റെ സായൂജ്യം അര സെക്കന്റിന്റെ ദര്‍ശനം മാത്രമല്ല. ഒരു തീര്‍ത്ഥാടന കാലഘട്ടത്തിലെ വ്രതനിഷ്ഠയോടുകൂടിയ ജീവിതം തന്നെയാണ്.
മാലയിടുന്നതിന് ഒരു മാസം മുന്‍പേ ആരംഭിക്കുന്ന വ്രതനിഷ്ഠ. 5 മണിക്ക് എഴുന്നേല്‍ക്കണം. കുളത്തില്‍ പോയി കുളിക്കുന്നു. ക്ഷേത്രദര്‍ശനം നടത്തുന്നു. മാലയിടുന്ന അയ്യപ്പന് മാത്രമല്ല മുഴുവന്‍ കുടുംബവും വ്രതം അനുഷ്ഠിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അത് ഉപേക്ഷിക്കുന്നു. മാംസഭഷണം കഴിക്കുന്നവര്‍ സസ്യാഹാരിയാകുന്നു. മാലയിടുന്നതുമുതല്‍ വ്രതം കൂടുതല്‍ കര്‍ക്കശമാകുന്നു. ദേഹാഭിമാനം ഉപേക്ഷിച്ച് കറുപ്പ് വസ്ത്രം ധരിക്കുന്നു. പട്ടുമെത്ത ഉപേക്ഷിച്ച് പായയില്‍ കിടക്കുന്നു. കഴിവതും ചെരിപ്പുവരെ മാറ്റിവയ്ക്കുന്നു. കാണുന്നവരെയെല്ലാം അയ്യപ്പനായും മാളികപ്പുറമായും സങ്കല്‍പ്പിക്കുന്നു. അങ്ങനെ അഭിസംബോധന ചെയ്യുന്നു. ഉറക്കെ ശരണംവിളിക്കുന്നു. ശുദ്ധമായ ഭക്ഷണം ശരണം വിളിച്ച് പ്രസാദമാക്കി കഴിക്കുന്നു. സ്വയം അയ്യപ്പനായി മാറാനും കാണുന്നതെല്ലാം അയ്യപ്പനായി തോന്നാനും പരിശ്രമിക്കുന്നു. വ്രതനിഷ്ഠമായ മനസ്സോടുകൂടി ഒരു മാസം ജീവിച്ച് ഭക്തിപൂര്‍വം കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മുഴുവന്‍ കുടുംബാംഗങ്ങളുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയുമായി മലയാത്രക്ക് പുറപ്പെടുന്നു. പമ്പയില്‍ കുളിച്ച് കഠിനമായ മല കയറി പതിനെട്ടാംപടി കയറി അയ്യപ്പന്റെ ദര്ശനമുണ്ടാവുമ്പോഴാണ് തീര്‍ത്ഥാടനത്തിന്റെ സായൂജ്യമുണ്ടാവുന്നത്.
‘തത്ത്വമസി’ എന്ന മഹാവാക്യം എഴുതിവച്ചിരിക്കുന്നത് സന്നിധാനത്ത് എത്തുമ്പോഴാണ് കാണുന്നതെങ്കിലും ആ മഹാവാക്യത്തിന്റെ അനുഭൂതി സ്വയം അനുഭവിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ മഹത്വം ഈ വ്രതവും വ്രതനിഷ്ഠയോടുകൂടിയ ജീവിതവുമാണ്. ഈ കാലഘട്ടത്തില്‍ വീട്ടിലെല്ലാം ശാന്തിയും സമാധാനവും അനുഭവിക്കുന്നു. ആശുപത്രികളിലും മരുന്നുകടകളില്‍ പോലും തിരക്ക് കുറയുന്നു. മാലയൂരുന്നതോടെ വ്രതനിഷ്ഠയില്‍ നിന്ന് മാറാറുണ്ടെങ്കിലും ഈ കാലഘട്ടത്തിലെ സുഖമാണ് ഓരോ അയ്യപ്പഭക്തനും വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്നത്. വ്രതമൊന്നും അനുഷ്ഠിക്കാതെ രാവിലെ മാലയിട്ട് ശബരിമലക്ക് പോയി രാത്രി മടങ്ങിവരുന്നവര്‍ക്ക് തീര്‍ത്ഥാടനത്തിന്റെ സായൂജ്യമെവിടെ? ഒരു വഴിപാട് ദര്‍ശനം മാത്രം. അതുകൊണ്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അയ്യപ്പഭക്തന്മാരുടെ ഉണര്‍വ്വ് ഒരു പ്രതിഷേധ അഗ്നിയായി മാത്രം കത്തിപ്പോകാതെ ഭാവാത്മകമായ ഒരു തീര്‍ത്ഥാടന പുണ്യത്തിന്റെ വീണ്ടെടുപ്പായി മാറ്റിയെടുക്കാന്‍ കൂടി പ്രയോജനപ്പെടുത്തണം. പണ്ട് അയ്യപ്പധര്മ്മത്തിനായി ഒരു ജ്യോതിപ്രയാണം നടത്തിയിരുന്നു. അതുപോലെ ഓരോ ഗ്രാമത്തിലും ഭക്തജനസദസ്സ് (സ്ത്രീകള്‍ ഉള്‍പ്പെടെ) വിളിച്ചുചേര്‍ത്ത് അയ്യപ്പധര്‍മ്മ പ്രചാരണവും തീര്‍ത്ഥാടന പുണ്യവും ചര്‍ച്ച ചെയ്ത് മണ്ഡലവ്രതശുദ്ധി വീണ്ടെടുക്കാനുള്ള പരിശ്രമം ഉണ്ടാവണം.
തീര്‍ത്ഥാടനം ലളിതമാക്കണം
പണ്ട് ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ നിറക്കാറുണ്ട്. ഇന്ന് അതിന്റെ ആവശ്യമില്ല. നാം ഭക്തിപൂര്‍വ്വം നിറയ്ക്കുന്ന അരിയെല്ലാം എവിടെയാണ് പോകുന്നത് എന്നുപോലും അറിയില്ല. ഒരു നെയ്തേങ്ങ. ഒന്നോ രണ്ടോ തേങ്ങ. അത്രയേ വേണ്ടൂ. ഒരു പ്ലാസ്റ്റിക് സാധനംപോലും ഇരുമുടിക്കെട്ടില്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തണം.
ശബരിമലക്ക് പോകുന്ന ഭക്തന് ഒരു മണ്ഡലം (41 ദിവസം) വ്രതമെടുക്കണം. അത് നിങ്ങളുടെ ജീവിതത്തിനും കുടുംബത്തിനും ശാന്തിയും സമാധാനവും നല്‍കും. അതിന്റെ അനുഗ്രഹം ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഇപ്പോള്‍ പലരും മാലയിട്ട് പെട്ടെന്ന് പോയി വരുന്നത് മണ്ഡല-മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്താണ്. എന്നാലും 41 ദിവസം വ്രതമെടുത്ത് തീര്‍ത്ഥാടനം നടത്തണം.
ജനരോഷവും സമരവും ശബരിമലയുടെ വികസനത്തിന് വഴിയൊരുക്കണം
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്തും എന്ന് വ്യക്തമാക്കേണ്ടതില്ല. ഒരു വര്‍ഷം 5 കോടിയോളം അയ്യപ്പഭക്തര്‍ എത്തുന്ന ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ചുമതലയാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രക്ഷോഭം ശബരിമലയുടെ സമഗ്ര വികസനത്തിനുകൂടി വഴിയൊരുക്കുന്ന ചര്‍ച്ചകളിലേക്ക് പുരോഗമിക്കട്ടെ.
വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാമി കാനനവാസനാണ് എന്നത് കണക്കിലെടുത്ത് സന്നിധാനത്ത് ഏറ്റവും കുറവ് സമയം ചെലവഴിക്കുന്നവിധം സൗകര്യങ്ങള്‍ ഒരുക്കണം. നിലയ്ക്കലും പമ്പയിലും വിശാലമായ ബേസ്ക്യാമ്പുകള് ഒരുക്കണം. ഇതിന് മാതൃകയായി തിരുപ്പതിയിലേയും ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേയും മാതൃകകള്‍ പരിശോധിക്കാവുന്നതാണ്. തിരുപ്പതിയില്‍ പണത്തിന്റെ കളി കൂടുതലാണ്. വൈഷ്ണവോദേവിയാണ് കൂടുതല്‍ സ്വീകാര്യം. സന്നിധാനത്തെത്തുന്ന ഒരു ഭക്തന് രണ്ട് മണിക്കൂര്‍കൊണ്ട് എല്ലാ കാര്യവും കഴിഞ്ഞ് മലയിറങ്ങാന്‍ കഴിയണം.
റോപ്വേ പാപമല്ല
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാര്ക്കുവേണ്ടി ബേസ്ക്യാമ്പില്‍ നിന്നും സന്നിധാനത്തേക്ക് ഒരു റോപ്വേ ചിന്തിക്കണം. ആവശ്യമുള്ളവര്‍ ഉപയോഗിക്കട്ടെ. ഇപ്പോള്‍തന്നെ വയ്യാത്തവര്ക്കുവേണ്ടി ട്രോളി വേണ്ടിവരുന്നുണ്ടല്ലോ. ശബരിമലയില്‍ വരുന്നവര്‍ മല കയറി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനത്തിന് വരുന്നവരാണ്. അവര്‍ ആ പാതതന്നെ പിന്തുടരും. പഴനി മലയിലും പടികയറാതെ പോകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടല്ലോ. എന്നിരുന്നാലും അധികംപേരും പടിചവുട്ടി തന്നെയാണ് മലകയറുന്നത്. യാഥാസ്ഥിതികചിന്തകൊണ്ട് വികസനത്തിനോട് മുഖംതിരിക്കേണ്ടതില്ല.
ശബരിമലയില്‍ നിന്നും ലഭിക്കുന്ന അപ്പവും അരവണയും ഒന്നും ഭഗവാന് നിവേദിച്ചവയൊന്നും അല്ല. സന്നിധാനത്തുനിന്നും ലഭിക്കുന്നതെല്ലാം പ്രസാദമായി ഭക്തര്‍ സ്വീകരിക്കുകയാണ്. പ്ലാന്റുകളില്‍ നിര്‍മ്മിച്ച് കൗണ്ടറുകള്‍ വഴി വിറ്റഴിക്കുകയാണ്. ഇതിനായുള്ള ദേവസ്വം കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലും ആരംഭിക്കുന്നതില്‍ അപാകതയൊന്നുമില്ല. സന്നിധാനത്ത് തിരക്ക് കുറയ്ക്കാനുളള എല്ലാ സാധ്യതകളും ആരായണം.
അയ്യപ്പന്റെ മുന്നില്‍ കാണിക്കയര്‍പ്പിക്കുന്ന സാധനങ്ങള്‍ കണ്‍വെയര്‍ വഴി സ്ട്രോങ് റൂമില്‍ എത്തുകയാണ്. നെയ്യഭിഷേകത്തിനുള്ള കണ്‍വെയര്‍ സിസ്റ്റം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. യന്ത്രരൂപത്തില്‍ അല്ലെങ്കിലും ഇത്തരം സംവിധാനം ഇപ്പോള്‍ തന്നെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിഗ്രഹത്തില്‍ ധാര ചെയ്യുന്നതിനായി വിഗ്രഹത്തിന്റെ മുകളില്‍ ഒരു പാത്രം തൂക്കി അതിലെ ദ്വാരത്തിലൂടെ തീര്‍ത്ഥജലം വിഗ്രഹത്തില്‍ വീണുകൊണ്ടിരിക്കും. ശിവക്ഷേത്രത്തില്‍ ശ്രീരുദ്രം ധാരയ്ക്ക് ശീട്ടാക്കിയാല്‍ അവിടെ ധാര നടന്നുകൊണ്ടിരിക്കും. മന്ത്രം ജപിച്ചുകൊണ്ടിരിക്കും. ഇതിന്റെ കുറച്ചുകൂടി വിപുലമായ സംവിധാനം. ഒരുഭാഗത്ത് നെയ്യ് ഒഴിക്കുന്നു. വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത് മറ്റൊരു ഭാഗത്ത് വീഴുന്നു. ക്യൂ കുറച്ചു കുറയ്ക്കാന്‍ കഴിയുമെങ്കില്‍ ചിന്തിച്ചുകൂടെ?
കോടതിവിധിയുടെ പേരില്‍ ഉയരുന്ന പ്രതിഷേധവും വികാരവും അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കാനുള്ള ജനജാഗരണമായി വളര്‍ത്തിയെടുക്കാം. അയ്യപ്പധര്‍മ്മം അനുഷ്ഠിക്കാന്‍ തയ്യാറല്ലാത്തവര്‍ വിധികേട്ട് വികാരം കൊള്ളുന്നതില്‍ അര്‍ത്ഥമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: