ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പുതുമുഖം പൃഥ്വി ഷായ്ക്കും ഋഷഭ് പന്തിനും റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചു.
രാജ്കോട്ട് ടെസ്റ്റില്‍ അരങ്ങേറി സെഞ്ചുറി കുറിച്ച ഷാ 73-ാം സ്ഥാനത്ത് നിന്ന്് പുതിയ റാങ്കിങ്ങില്‍ അറുപതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹൈദരാബാദ് ടെസ്റ്റിലെ മികവാണ് ഷായെ മുന്നോട്ട് നയിച്ചത്. ഹൈദരാബാദ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്സില്‍ 70 റണ്‍സ് നേടിയ ഷാ രണ്ടാം ഇന്നിങ്ങ്സില്‍ 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്ത് റാങ്കില്‍ കുതിപ്പ് തുടരുകയാണ്. ഹൈദരാബാദ് ടെസ്റ്റില്‍ 92 റണ്‍സ് നേടിയ പന്ത് പുതിയ റാങ്കിങ്ങില്‍ 23 സ്ഥാനം മുന്നില്‍ കയറി 62-ാം റാങ്കിലെത്തി. ദല്‍ഹി ബാറ്റ്സ്മാനായ പന്ത് തുടക്കത്തില്‍ 111-ാം സ്ഥാനത്തായിരുന്നു. അജിങ്ക്യ രഹാനെ നാല് സ്ഥാനം മുന്നില്‍കയറി 18-ാം റാങ്കിലെത്തി.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ നേടിയ ഉമേഷ് യാദവ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തേക്ക് കയറി. നാട്ടില്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്. കപില്‍ ദേവ് , ജവഗല്‍ ശ്രീനാഥ് എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ഫാസ്റ്റ്് ബൗളര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: