തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവരുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നന്തന്‍കോട് ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് എ. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ രാവിലെ 10നാണ് യോഗം. അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രിമാര്‍, താഴമണ്‍ കുടുംബം, യോഗക്ഷേമസഭ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ തുടരില്ലെന്നും രാജ കുടുബാംഗം പി.ജി. ശശികുമാര്‍ വര്‍മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്തജന പ്രതിഷേധം കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ മുന്‍ നിലപാടില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. കോടതി വിധി നടപ്പാക്കാന്‍ സാവകാശം എന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യും. ബിജെപിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഔദ്യോഗികമായി കത്ത് നല്‍കിയുള്ള ഇന്നത്തെ ചര്‍ച്ച.
ഇതിനിടെ കണ്ണൂരില്‍ സിപിഎം സഹയാത്രിക ശബരിമലയില്‍ പോകുന്നതിനായി വ്രതം നോക്കുന്നതിനെ ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വിമര്‍ശിച്ചു. വിശ്വാസികളായ യുവതികള്‍ മല ചവിട്ടില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: