തിരുവനന്തപുരം: അനന്തപുരി അടുത്ത കാലത്തുകണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള നയിച്ച ശബരിമല സംരക്ഷണ യാത്ര സമാപിച്ചു. പട്ടത്തു നിന്നും ആരംഭിച്ച യാത്രയില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അണിനിരന്നത്. ശരണംവിളികളും അയ്യപ്പമന്ത്രങ്ങളുമായി രാജവീഥി പരന്നൊഴുകിയ ജനസഹസ്രം ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒപ്പം ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള താക്കീതും.
സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിച്ച യാത്രയുടെ സമാപന സമ്മേളനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുടേയോ അയ്യപ്പന്റെയോ മഹത്വം സിപിഎമ്മിന് അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടായി നിന്ന് സമരം മുന്നോട്ടു കൊണ്ടു പോകണമെന്ന് അധ്യക്ഷത വഹിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യാത്ര തുടക്കം മാത്രമാണ്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് കടമയാണ്. കേരളത്തില്‍ ജാതീയമായ പ്രശ്നം ഉണ്ടാക്കാനല്ല ഈ സമരം. ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ടീയ നേട്ടമോ ഭരണ അട്ടിമറിയോ ലക്ഷ്യമിട്ടല്ല ബിജെപി സമരമെന്നും ഭക്തരുടെ തീരുമാനത്തിനൊപ്പം നിന്ന് ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഡ്വ. പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ അരനൂറ്റാണ്ടായി ശ്രമിച്ച് പരാജയപ്പെട്ടവര്‍ വിധിയെ കൂട്ടുപിടിച്ച് കുറുക്കു വഴി തേടുകയാണ്, ശ്രീധരന് പിള്ള പറഞ്ഞു
ഒ. രാജഗോപാല്‍ എംഎല്‍എ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി, എന്‍ഡിഎ നേതാക്കളായ പി.സി. തോമസ്, നീലകണ്ഠന് മാസ്റ്റര്‍, രാജന്‍ബാബു, പി.പി. പൊന്നപ്പന്, കുരുവിള മാത്യൂസ്, രാജന് കക്കാട്, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന് തുടങ്ങിയവരും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുത്തു. കഴിഞ്ഞ 10ന് പന്തളം മണികണ്ഠന് ആല്‍ത്തറയില്‍ നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: