പത്തനംതിട്ട: ശബരിമലയില്‍ മാസപൂജയ്ക്കു നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്. നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു.
അതിനിടെ ദേവസ്വം ബോര്‍ഡ് വിളിച്ച നിര്‍ണായക അനുരഞ്ജന ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും ഉള്‍പ്പടെയുള്ളവരുമായാണ് ചര്‍ച്ച. യുവതീ പ്രവേശനത്തെ എതിര്‍ക്കുക എന്നതിന് അപ്പുറത്തേയ്ക്ക് യാതൊരു വിട്ടുവീഴ്ചയും വേണ്ടന്നാണ് ഇവരുടെ നിലപട്. നേരത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അത് പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും തള്ളിക്കളഞ്ഞിരുന്നു.
ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ശബരിമലയില്‍ അക്രമത്തിനു സാധ്യതയെന്ന് തന്ത്രികുടുംബാംഗം കണ്ഠര് മഹേഷ് മോഹനര് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ ശബരിമലയില്‍ വിശ്വാസമുള്ള ഭക്തര്‍ ആരും ശ്രമിക്കില്ലെന്നും മഹേഷ് മോഹനര് പറയുന്നു.
ലക്ഷക്കണക്കിനു പേരാണ് ശബരിമലയിലെ ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഒട്ടേറെ ഹിന്ദു സംഘടനകള്‍ രംഗത്തുണ്ട്. സ്ത്രീകള്‍ ശബരിമലയിലേക്കു കയറാന്‍ ശ്രമിച്ചാല്‍ ഇവരുടെ രോഷം അതിവേഗം അകമത്തിലേക്ക് എത്തിയേക്കും – മഹേഷ് മോഹനര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: