തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ നവനിര്‍മ്മാണത്തിന് രൂപരേഖയും ഉപദേശകസമിതികളും രൂപീകരിച്ചു. പദ്ധതി നിര്‍വഹണത്തിനുള്ള സംഘടനാ സംവിധാനത്തിന്റെ മുഖ്യ ചുമതല മന്ത്രിസഭക്കാണ്. എല്ലാ പദ്ധതിക്കും മന്ത്രിസഭയുടെ അനുമതി വേണം.
മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപികിരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും റവന്യു, ജലവിഭവ, ഗതാഗത, തുറമുഖ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വികെഎ നായര്‍, കേന്ദ്ര സെക്രട്ടറി കെ എന്‍ ചന്ദ്രശേഖര്‍, വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ബൈജുസ് ആപ്പ് സ്ഥാപകന്‍ ബൈജു, ഹഡ്കോ സിഎംഡി സുരേഷ് , മുരളി തുമ്മാരുകുടി, കെ പി കണ്ണന്, എം എ യുസഫലി, ആരിസ് എന്നിവരും അംഗങ്ങളാണ്.
ഉപദേശക സമിതിക്ക് പുറമെ ഉന്നതതല അധികാര സമിതിയും മൂന്നംഗ നിര്‍വഹണ സമിയും രൂപീകരിച്ചു. ചീഫ് സെക്രട്ടറിക്ക് പുറമെ വകുപ്പ് സെക്രട്ടറിമാര്‍ അധികാരസമിതിയില്‍ ഉണ്ടാകും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി വേണുവിനാണ് സമിതിയുടെ ചുമതല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികളുടെ കേന്ദ്രീകൃത ശേഖരണവും അവയുടെ ഗുണമേന്മ, കൈമാറ്റത്തിലെ സുതാര്യത എന്നിവയെല്ലാം ഉറപ്പാക്കുന്നത് ഈ സമിതിയാണ്. പദ്ധതി നിര്‍വ്വഹണ സമയത്തുതന്നെ സ്വതന്ത്ര തേര്‍ഡ് പാര്‍ട്ടി എജന്‍സിയെക്കൊണ്ട് ഓഡിറ്റിങും നടത്തും.
സംസ്ഥാന ബജറ്റില്‍ പ്രഖ്യപിച്ച പദ്ധതികളുടെ പുനക്രമീകരണം, വായ്പാ പരിധി ഉയര്‍ത്തല്‍, ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം, കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം, ലോകബാങ്ക്, എഡിബി എന്നിവയുടെ സഹായം കൂടാതെ ക്രൗഡ് ഫണ്ടിംഗിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയാണ് പ്രധാനമായും പണത്തിന് ആശ്രയിക്കുന്നത്. ജപ്പാന് സഹായം, നബാര്‍ഡ്, ഹഡ്കോ സഹായം എന്നിവയും പ്രതിക്ഷിക്കുന്നുണ്ട്.
ലോകത്തിന്റെ എത് ഭാഗത്തുനിന്നും നവകേരള നിര്‍മ്മണത്തില്‍ പങ്കാളിയാകാനുള്ള അവസരമാണ് ക്രൗഡ് ഫണ്ടിംഗിന് നല്‍കുന്നത്. അതിനായുള്ള പോര്‍ട്ടല്‍ www.rebuild.kerala.gov.in സജ്ജമായി. അതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: