കൊച്ചി: സ്ത്രീ പീഡനക്കേസില്‍ ആരോപിതനായ ഹിന്ദു പത്രത്തിന്റെ കേരള എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. ഒപ്പം, ആരോപണങ്ങള്ക്കടിസ്ഥാനമായി പറയുന്ന സംഭവങ്ങള്‍ക്കും മാപ്പ് ചോദിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ് നടത്തുന്ന ജേണലിസം കോഴ്സിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഉയര്‍ത്തിയ വെളിപ്പെടുത്തലാണ് രാജിക്ക് കാരണമായത്.
രാജിവെക്കാനുള്ള സന്നദ്ധത ഹിന്ദുവിനെ അറിയിച്ചിരുന്നുവെന്നും സ്ഥാപനം അനുമതി നല്‍കിയെന്നും ഗൗരീദാസന്‍ നായര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ഇതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച ഗൗരീദാസന്‍ നായര്‍, വാക്കുകൊണ്ടോ, ആസൂത്രിതമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സക്രിയ പത്രപ്രവര്‍ത്തനത്തില്‍നിന്ന് വിരമിക്കുന്നുവെന്ന അറിയിപ്പോടുകൂടിയുള്ള ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
ഗൗരീദാസന്‍ നായര്‍ ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ കേരള എഡിറ്ററും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ബുദ്ധിജീവിയും, സെലിബ്രിറ്റിയുമായിരുന്നു. യാമിനി നായര്‍ എന്ന മുന്‍ വിദ്യാര്‍ഥിയാണ് തനിക്ക് അനുഭവപ്പെട്ട മോശം പെരുമാറ്റത്തെക്കുറിച്ച് ആദ്യം എഴുതിയത്. അതില്‍ പേര് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ‘വണ്ലെഗ്ഡ്ഗോഡ്വിറ്റ്’ എന്ന പേരില്‍ പേരുവെളിപ്പെടുത്താതെ മറ്റൊരു മുന്‍ വിദ്യാര്‍ഥി അനുഭവം വിവരിച്ചതിയാണ് ഗൗരിയുടെ പേരു വന്നത്. ഒക്ടോബര്‍ 13 ന് ആയിരുന്നു അത്. താന്‍ തിരുവനന്തപുരത്ത് ജേണലിസം വിദ്യാര്‍ത്ഥിനിയും ആ വര്‍ഷത്തെ ടോപ്പറും ആയിരുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, യാമിനിയുടെ ബ്ലോഗില്‍ ചേര്‍ത്ത കമന്റില്‍ ഇപ്രകാരം പറഞ്ഞു:
‘നമ്മള് തമ്മില്‍ ഇതിന് മുമ്പ് ഒരിക്കലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെങ്കിലും, നിങ്ങള്‍ ബ്ലോഗില്‍ രാമര്ശിച്ചത് പ്രശസ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശ്രീ ഗൗരീദാസന്‍ നായരെ കുറിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല’.
പീഡനാനുഭവം മറ്റൊരു കമന്റില്‍ സവിസ്തരം മറ്റൊരു ബ്ലോഗ് കമന്റില്‍ പ്രതിപാദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: