ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ ദുരൂഹത നീക്കാനായി കോണ്‍സുലേറ്റ് പരിശോധിക്കാനൊരുങ്ങി തുര്‍ക്കി. കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തുര്‍ക്കി ആലോചിക്കുന്നത്.
സല്മാന് രാജാവും തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും തമ്മില്‍ ഞായറാഴ്ച ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് അനുമതി ലഭിച്ചത്. തുര്‍ക്കി-സൗദി സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാവും പരിശോധന. രക്തത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലൂമിനോള്‍ പരിശോധനയാകും ആദ്യം കോണ്‍സുലേറ്റില്‍ നടത്തുക.
ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നും അദ്ദേഹം കൊല്ലപ്പെട്ടു എന്നുമുള്ള വാദങ്ങളെ പിന്തുണയ്ക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കമുള്ള തെളിവുകള്‍ തുര്‍ക്കിക്ക് ലഭിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങുകയാണ് തുര്‍ക്കി. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്മാന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് തുര്‍ക്കിയുടെ സഹായത്തോടെ സംയുക്ത സംഘത്തിന് രൂപം നല്‍കണമെന്ന സൗദിയുടെ ആവശ്യം തുര്‍ക്കി അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: