ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ‘ഓര്‍ഡര്‍ ‘ .ലഭിച്ചത് മൂന്നുകോടി രൂപയുടെ വ്യാജനോട്ടുകള്‍ക്ക്. വ്യാജനോട്ട് വിതരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ഹോക്കി താരമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതേ കേസില്‍ പോലീസ് പിടിയിലായ അഞ്ചുപേരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ മുന്‍ ഹോക്കി താരമായിരുന്ന അഫ്താബ് അലി(42) യെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 31.50 ലക്ഷം രൂപ മൂല്യം കാണിക്കുന്ന 2000 രൂപയുടെയും 500 രൂപയുടെയും വ്യാജ നോട്ടുകള്‍ പിടിച്ചെടുത്ത് മരവിപ്പിച്ചതായി രാജ്ഗഢ് എസ്പി സിമാല പ്രസാദ് പറഞ്ഞു.
നോട്ടുകള്‍ ഒരു മെഷീനില്‍ സ്കാന്‍ ചെയ്ത ശേഷം പേപ്പറില്‍ പ്രിന്റ് ചെയ്ത് മുറിച്ചെടുത്ത് കെട്ടുകളാക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്കി. 2000 ത്തിന്റെ നോട്ടുകള്‍ക്കെല്ലാം ഒരേ സീരിയല്‍ നമ്പറാണ് നല്‍കുക. അതു പോലെ മറ്റൊരു സീരിയല്‍ നമ്പറിലാണ് 500 രൂപയുടെ നോട്ടുകളെല്ലാം പ്രിന്റ് ചെയ്തത്. അഫ്താബ് ആണ് ഇതിന്റെ സൂത്രധാരന്‍.
പക്ഷേ വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ പേപ്പര്‍ ലഭിക്കുന്ന കേന്ദ്രം ഏതെന്ന് കണ്ടെത്താന്‍ ഇതുവരെയും പോലീസിനായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അഫ്താബ് ദേശീയതല ഹോക്കി മത്സരങ്ങളില്‍ ഏഴുതവണ മധ്യപ്രദേശിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. വ്യാജനോട്ടുകള്‍ വിതരണം ചെയ്യാന്‍ ആവശ്യക്കാരില്‍ നിന്ന് അഫ്താബ് ഓര്‍ഡര്‍ സ്വീകരിക്കുകയാണ് പതിവ്. കൂട്ടാളികള്‍ അത് വിതരണം ചെയ്യും. എന്നാല്‍ മൂന്നു കോടിയുടെ നോട്ടുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ആരെന്ന് അഫ്താബ് വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: