പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമല വിധി പുന: രിശോധിക്കുവാന് ഉടന്‍ ഹര്‍ജി നല്‍കില്ലെന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ വ്യക്തമാക്കി. ഇന്ന് തന്നെ ഹര്‍ജി നല്‍കണമെന്നാണ് തങ്ങള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്നാണ് ബോര്‍ഡ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് പറഞ്ഞ കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്ക്കരിച്ച് തിരികെ പോയി. മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. 19ന് ചേരുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വംബോര്‍ഡ് അറിയിച്ചു. ചര്‍ച്ചക്കെത്തിയവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.
22 വരെ കോടതി അവധിയാണ്. ഇപ്പോള്‍ തന്നെ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പറ്റില്ല. 24 റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ കൊടുത്തുകഴിഞ്ഞതാണ്. അടുത്ത 19ന് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിലേക്ക് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകരെ വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സംബന്ധിച്ച് അന്ന് തീരുമാനമെടുക്കും. ഇക്കാര്യം ചര്‍ച്ചയില്‍ അറിയിച്ചു. പ്രതിസന്ധി ഒരുമിച്ച് നിന്ന് പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആചാരങ്ങള്‍ മുറതെറ്റാതെ നടത്തിക്കൊണ്ടുപോണമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.
ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്തുകയാണ് ദേവസ്വം ബോര്‍ഡിന്റെ ജോലി. പക്ഷേ അവര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പത്മകുമാര്‍ വ്യക്തമാക്കി. പന്തളം രാജകുടുംബം, അയ്യപ്പ സേവാസമാജം, യോഗക്ഷേമ സഭ, തന്ത്രികുടുംബം എന്നിവരെയാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: