ആലപ്പുഴ: മഹാപ്രളയത്തില്‍ രണ്ടാംകൃഷി പൂര്‍ണമായി നശിച്ച കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയും അവതാളത്തിലായി. കൃഷിമന്ത്രിയടക്കം കുട്ടനാട്ടിലെത്തി കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ല. പുഞ്ചകൃഷിയിറക്കാന്‍ കേവലം പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.
ഈ മാസം രണ്ടാംവാരം വിത്ത് ലഭ്യമാക്കാമെന്ന കൃഷിവകുപ്പിന്റെ ഉറപ്പിലാണ് കര്‍ഷകര്‍ പാടങ്ങള്‍ ഒരുക്കിയത്. ചിലയിടങ്ങളില്‍ ലഭ്യമായ വിത്ത് ഗുണമേന്മ കുറഞ്ഞതാണെന്ന പരാതികളും ഉണ്ടായിട്ടുണ്ട്. തുലാം പത്തിന് കുട്ടനാട്ടില്‍ വിത ആരംഭിക്കുമെന്നായിരുന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. പ്രളയത്തെ തുടര്‍ന്ന് മോട്ടോര്‍ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ 20,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും പാടശേഖരങ്ങള്ക്കൊന്നും ഇതേ വരെ പണം ലഭിച്ചിട്ടില്ല.
അടിയന്തിര ധനസഹായമായി 5,400 രൂപ വീതം ഏക്കറിന് നല്കുമെന്നു പറഞ്ഞതും കിട്ടിയിട്ടില്ല. ഏക്കര്‍ ഒന്നിന് 50 കിലോ വിത്തു വീതം സൗജന്യമായി നല്‍കുമെന്ന് മന്ത്രി വാക്ക് നല്‍കിയെങ്കിലും പല കൃഷിഭവനുകളിലും വിത്ത് ഇതേവരെ എത്തിയിട്ടില്ല. പാടശേഖരസമിതികള്‍ സീഡ് അതോറിറ്റിയുടെ തൃശൂര്‍ ഓഫീസുമായി ദിവസങ്ങളായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫോണില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ആക്ഷേപമുയര്‍ന്നു.
കൃഷിക്കായി ഒരുക്കിയ പാടശേഖരങ്ങളില്‍ വിത താമസിച്ചാല്‍ കള കിളിര്‍ക്കാന്‍ തുടങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി വൈകുന്നതിന് അനുസരിച്ച് കളപറിക്കാന്‍ അധിക കൂലിചെലവും ഉണ്ടാകും. നവംബര്‍ ആദ്യ വാരമെങ്കിലും പുഞ്ചക്കൃഷി ആരംഭിച്ചില്ലെങ്കില്‍ ഓരു വെള്ളം നെല്‍ക്കൃഷിയുടെ വിളവെടുപ്പിന് ഭീഷണിയാകുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. ഇക്കാര്യം പല തവണ സര്‍ക്കാരിനെ ഓര്മപ്പെടുത്തിയിട്ടുള്ളതാണെങ്കിലും ഇത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ആക്ഷേപം.
ഏതാനും ദിവസങ്ങളായി മഴ ശക്തമായി തുടരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. പിആര്‍എസ് ബാങ്കുകളില്‍ വച്ച് വായ്പ എടുക്കാത്ത കര്‍ഷകരാണ് പണം വാങ്ങാനായി ഓഫീസുകളില്‍ കയറിയിറങ്ങുന്നത്. പാടശേഖരങ്ങളിലെ അമ്ലരസം ഇല്ലാതാക്കാനുളള നീറ്റുകക്കാ ഇതുവരെ നല്‍കിയില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: