കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായി അനാവശ്യവും പ്രകോപനപരവുമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത് അഖിലേന്ത്യാ ജന.സെക്രട്ടറി മിലിന്ദ് പരാന്ദെ. കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മിലിന്ദ് ജന്മഭൂമിയോടു സംസാരിക്കുമ്പോഴാണ് ശബരിമല സംബന്ധിച്ച് നിലപാടു വ്യക്തമാക്കിയത്.
വിശ്വാസത്തിന്റെ കാര്യം കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ ഭരണഘടനാ ധാര്മികതമാത്രം കണക്കാക്കാതെ അത് ആര്‍ക്കെങ്കിലും ദോഷകരമാകുമോ എന്ന് കൂടി കണക്കാക്കണം. ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയിരിക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് വിശ്വാസവും പൂജാക്രമങ്ങളും പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ത്തന്നെ അവരുടെ വികാരം മാനിക്കാതെ സുപ്രീം കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും മിലിന്ദ് പരാന്ദെ ആവശ്യപ്പെട്ടു.
ഇതിനുമുമ്പും നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും നടപ്പാക്കാന്‍ ഇത്ര തിടുക്കം കാണിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കേണ്ട എന്ത് ആവശ്യകതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കണം. കേരളത്തിനകത്തും പുറത്തും നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
ശബരിമലയില്‍ വിവേചനമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മിലിന്ദ് പരാന്ദെ പറഞ്ഞു. ഹിന്ദുവിശ്വാസത്തെ നശിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. കേരള സര്‍ക്കാര്‍ അതിനായി ബോധപൂര്‍വം ശ്രമിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി അഹിന്ദുവിനെ നിയമിക്കാനുള്ള നീക്കവും ദേവസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ നിന്നും ഹിന്ദുവെന്ന വാക്ക് നീക്കം ചെയ്തതും ഇതിന്റെ ഭാഗമായിട്ടാണെന്നുവേണം കരുതാനെന്നും വ്യക്തമായ അജണ്ട ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിനീത വേണാട്ട്
അയോധ്യയില്‍ ഹിന്ദുസമൂഹം വിജയിച്ച്കഴിഞ്ഞു
കൊച്ചി: അയോധ്യയില്‍ ചെറുതെങ്കിലും ഒരു രാമക്ഷേത്രം നിര്‍മിച്ചുകഴിഞ്ഞതായി വിശ്വഹിന്ദുപരിഷത്ത് ജന.സെക്രട്ടറി മിലിന്ദ് പരാന്തെ. ഹിന്ദു സമൂഹത്തിന് മുന്നില്‍ അപമാനത്തിന്റെ അടയാളമായിരുന്ന ബാബറി മസ്ജിദ് നീക്കം ചെയ്തതില്‍ പ്രശ്നമുണ്ടെന്ന് കരുതുന്നില്ല. ഹിന്ദുക്കളുടെ ആവശ്യമായിരുന്നു ശ്രീരാമജന്മഭൂമിയില് രാമക്ഷേത്രം നിര്‍മിക്കണമെന്നത്. ആ ആവശ്യം ഇതിനോടകം നിറവേറ്റി. ഹിന്ദുസമൂഹം അതില്‍ വിജയിച്ചുകഴിഞ്ഞു. ക്ഷേത്രം നിര്‍മിച്ചെങ്കിലും അതൊരു വിശാലമായ ക്ഷേത്രസമുച്ചയം ആക്കി മാറ്റുന്നതിനാണ് ഇപ്പോഴുള്ള ശ്രമം.
അയോധ്യ വിഷയം വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നാളുകളായി ഹിന്ദുസമൂഹം കോടതിവിധി പ്രതീക്ഷിക്കുന്നു. ക്ഷേത്ര ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും രാമക്ഷേത്രം വിപുലമാക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും സന്യാസി സമൂഹം കേന്ദ്രസര്‍ക്കാരിനോട് ഈ മാസം അഞ്ചിന് ആവശ്യപ്പെട്ടിരുന്നതായും മിലിന്ദ് പരാന്തെ പറഞ്ഞു.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ബൃഹത്തായ കര്‍മപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളിലും ഇതിന്റെ ഭാഗമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. സമൂഹത്തിലെ താഴേത്തട്ടുമുതല്‍ ആത്മീയ ജാഗ്രതാ സദസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: