കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന നടന് സിദ്ദിഖിന്റെ മൊഴി പുറത്ത്. നടി ഇക്കാര്യം സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ടെന്നും പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി. ദിലീപിനോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ട എന്നുമായിരുന്നു മറുപടി.
എന്നാല്‍ സിദ്ദിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ മൊഴി. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏത് സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നും, അങ്ങനെയൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അന്വേഷിക്കാമെന്നുമാണ് സിദ്ദിഖ് പറഞ്ഞത്.
കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയുണ്ടായ തര്‍ക്കത്തിലും താന്‍ ഇടപ്പെട്ടിട്ടുണ്ടെന്നും സിദ്ദിഖ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പ് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ പത്ര സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സിദ്ദിഖ് ഒഴിഞ്ഞ് മാറുകയായിരുന്നു. എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണതെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്.
എന്നാല്‍ സിദ്ദിഖിന്റെ നിലപാടിനെ താരസംഘടനയായ അമ്മയുടെ നേതൃത്വം തള്ളി. സിദ്ദിഖിന്റെ നടപടി ‘അമ്മ’യുടെ പ്രതിച്ഛായയെ മോശമാക്കിയെന്നുള്ള അഭിപ്രായം ഇതിനകം ഉയര്‍ന്നു. ട്രഷറര്‍ ജഗദീഷ് ആണ് അമ്മയുടെ ഔദ്യോഗിക വക്താവെന്നും എക്സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനു പോലും വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സൂചന.
സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം അറിഞ്ഞത് ചാനലുകളിലൂടെയായിരുന്നുവെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. കെപിഎസി ലളിതയെ കൂട്ടുപിടിച്ച് വ്യക്തി താല്പര്യം സംരക്ഷിക്കാന്‍ സിദ്ദിഖ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ടെന്നും, 19ന് അവൈലബള്‍ എക്സിക്യൂട്ടീവ് ചേരാനാണ് തീരുമാനമെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
അപ്രതീക്ഷിതമായ വാര്‍ത്താ സമ്മേളനമാണ് സിദ്ദിഖ് കഴിഞ്ഞ ദിവസം നടത്തിയത്. ഒരു മണിക്ക് വാര്‍ത്താ സമ്മേളനം ഉണ്ടെന്ന അറിയിപ്പ്1.15 ഓടെയായിരുന്നു മാധ്യമ പ്രതിനിധികള്‍ക്ക് ലഭിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഖജാന്ജിയാണെന്നും, വക്താവാണോയെന്ന് അറിയില്ലെന്നും, താന്‍ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: