തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നലെ സമവായ ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികളെ ഭിന്നിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ചര്‍ച്ച തുടങ്ങിയതു മുതല്‍ അവസാനം വരെ സിപിഎമ്മിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രം ബോര്‍ഡ് പയറ്റി. എന്നാല്‍ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍.
രാവിലെ 10.30 നാണ് ചര്‍ച്ച ആരംഭിച്ചത്. സൗമ്യനായി യോഗത്തില്‍ അധ്യക്ഷത വഹിച്ച തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന തരത്തിലായിരുന്നു അധ്യക്ഷ പ്രസംഗം. ഇതോടെ ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. ആവശ്യങ്ങള്‍ എതിരാണെന്ന് മനസ്സിലായതോടെ ബോര്‍ഡിന്റെ അടിയന്തര യോഗം എന്ന നിലയില്‍ ചര്‍ച്ചാ ഹാളില്‍ നിന്നും പുറത്തിറങ്ങിയ പദ്മകുമാര്‍ പന്തളം കൊട്ടാരം പ്രതിനിധികളെയും തന്ത്രികുടുംബവുമായി പ്രത്യേകം ആശയവിനിമയം നടത്തുകയായിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമയം അനുവദിക്കണമെന്നും ബാക്കിയുള്ള വിഷയങ്ങള്‍ നടപ്പിലാക്കാം എന്നുമായിരുന്നു നിലപാട്.
എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനോട് വഴങ്ങാന്‍ പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവവും തയാറായില്ല. സ്റ്റാറ്റസ്കോയെങ്കിലും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇരു കൂട്ടരും അയഞ്ഞാല്‍ മറ്റ് സംഘടനകളെ ചൊല്‍പ്പടിക്ക് നിര്‍ത്താം എന്ന ഭിന്നിപ്പിക്കല്‍ തന്ത്രമായിരുന്നു നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഫലവത്താകാതെ വന്നതോടെയാണ് വീണ്ടും ഒരുമിച്ച് ചര്‍ച്ച നടത്തി പരാജയപ്പട്ടത്.
പന്തളം കൊട്ടാരം പ്രതിനിധികളായി ശശികുമാര്‍ വര്‍മ്മ, രവികുമാര്‍ വര്‍മ്മ, തന്ത്രി കുടുംബത്തില്‍ നിന്നും രാജീവര് കണ്ഠരര്, മോഹനര് കണ്ഠരര്, മഹേഷ് കണ്ഠരര് അയ്യപ്പസേവാ സമാജം ഭാരവാഹികളായ അയ്യപ്പദാസ്, ദുരൈശങ്കര്‍, വിനോദ്കുമാര്‍, ഈറോഡ് രാജന്, അമ്പോറ്റി കോഴഞ്ചേരി എന്‍.കെ. അരവിന്ദാഷന്‍, അയ്യപ്പസേവാ സംഘം ഭാരവാഹി വേലായുധന്, യോഗക്ഷേമ സഭ ഭാരവാഹികളായ വിജയന്‍നമ്പൂതിരി, പി.എന്‍.നമ്പൂതിരി തന്ത്രിസമാജത്തില്‍ നിന്നും വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: