തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഒക്ടോബര്‍ 25ന് വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധന മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25,30,40,50 മാസങ്ങളായിരിക്കും കാലാവധി.
ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദ്ദേശിക്കാന്‍ വെബ്സൈറ്റില്‍ സൗകര്യമൊരുക്കും. തുടക്കത്തില്‍ യുഎഇ യില്‍ ഉളളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഒക്ടോബര്‍ 25 മുതല്‍ മറ്റ് ജി സിസി രാജ്യങ്ങളിലുളളവര്‍ക്കും കസ്റ്റമര്‍ രജിസ്ട്രേഷന് സൗകര്യം ലഭിക്കും. ഇതുവരെ 12271 പേര് യുഎഇ യില്‍ നിന്നു മാത്രം ചിട്ടിയില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72000ല്‍ പരം പേര് താല്പര്യം പ്രകടിപ്പിച്ചു. ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ 5000 പേരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന ഓരോരുത്തര്‍ക്ക് കേരളത്തില്‍ വന്നുപോകുന്നതിനുളള വിമാന ടിക്കറ്റ് സമ്മാനമായി നല്‍കും.
പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്, ചിട്ടി നടത്തിപ്പിനിടയില്‍ ഉപഭോക്താവായ പ്രവാസി മരണപ്പെടുകയോ തൊഴിലെടുക്കാന്‍ സാധ്യമാകാത്തവിധം പരിപൂര്‍ണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താല്‍ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എക്ചേഞ്ച് ഹൗസുകള്‍ മുഖേനയും വിവിധ ബാങ്കുകള്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും.
വിദേശ മലയാളികള്‍ നാട്ടില്‍ വരുന്ന അവസരങ്ങളില്‍ കെഎസ്എഫ്ഇയുടെ 600 ഓളം ശാഖകളിലൂടെയും ഈ സംരംഭത്തില്‍ പങ്കുചേരാനാവും. ആദ്യത്തെ പതിനായിരം പേരില്‍ നിന്നുള്ള രണ്ട് വിജയികളെ തെരഞ്ഞെടുത്തു. കെഎസ്എഫ്ഇ ചെയര്മാന് അഡ്വ. ഫിലിപ്പോസ് തോമസ്, എംഡി എ.പുരുഷോത്തമന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: