സെവിയ്യ: യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടിന് മിന്നുന്ന ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പെയിനിനെയാണ് ഇംഗ്ലണ്ട് തകര്‍ത്തത്. റഹിം സ്റ്റര്‍ലിങ് നേടിയ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ട് വിജയത്തിലെ സവിശേഷത. മൂന്നുവര്‍ഷത്തിനുശേഷമാണ് സ്റ്റര്‍ലിങ് ഇംഗ്ലണ്ടിനായി ഗോള്‍ നേടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1102 ദിവസങ്ങള്‍ക്കുശേഷം. റാഷ്ഫോഡാണ് മറ്റൊരു ഗോള്‍ നേടിയത്. സ്പെയിനിനായി അല്‍കാസര്‍, സെര്‍ജിയോ റാമോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്പെയിനിനോട് പരാജയപ്പെട്ടതിന് പകരം വീട്ടാനും ഇംഗ്ലണ്ടിനായി. തോറ്റെങ്കിലും മൂന്നു കളികളില്‍ നിന്ന് ആറ് പോയിന്റുമായി സ്പെയിനാണ് ഒന്നാമത്. 4 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റുള്ള ക്രൊയേഷ്യ മൂന്നാമതും.
സ്പാനിഷ് മണ്ണില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെ ഇംഗ്ലണ്ട് ആദ്യമായാണ് ജയിക്കുന്നത്. 1987-ലാണ് സ്പെയിനിനെതിരേ അവരുടെ നാട്ടില്‍ ഇംഗ്ലണ്ട് അവസാനമായി വിജയമറിഞ്ഞത്. സ്പാനിഷ് മണ്ണില്‍ ഇംഗ്ലണ്ട് അവസാനമായി ഗോള്‍ നേടുന്നതും 1987-ലായിരുന്നു.
സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് പടയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നു ഗോളുകളും. പുതിയ കോച്ച് ലൂയിസ് എന്റിക്വെയുടെ ടീം നിലയുറപ്പിക്കും മുന്‍പേ തന്നെ ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയിരുന്നു. എന്നാല്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്പെയിനായിരുന്നു ഏറെ മുന്നില്‍. എന്നാല്‍ ഇംഗ്ലണ്ട് ഗോളി പിക്ക്ഫോഡിന്റെ മിന്നുന്ന പ്രകടനം സ്പാനിഷ് സ്ട്രൈക്കര്‍മാര്‍ക്ക് ഗോള്‍ നിഷേധിച്ചു. ഏകദേശം അരഡസനോളം ഷോട്ടുകളാണ് പിക്ക്ഫോര്‍ഡിന്റെ പ്രകടനത്തില്‍ വിഫലമായത്.
16-ാം മിനിറ്റില്‍ ഉഗ്രനൊരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. മാര്‍ക്കസ് റഷ്ഫോഡ് നീട്ടിയെറിഞ്ഞ ഒരു ത്രോയില്‍ നിന്നാണ് സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 29-ാം മിനിറ്റില്‍ നായകന് ഹാരി കെയിനിന്റെ പാസില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. ഒന്‍പതു മിനിറ്റുകള്‍ക്കു ശേഷം തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിന് എതിരില്ലാത്ത മൂന്നു ഗോളിന്റെ ലീഡ് സമ്മാനിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 3-0ന്റെ ലീഡ് സ്വന്തമാക്കി. സ്വന്തം നാട്ടില്‍ ചരിത്രത്തിലാദ്യമായാണ് ഒരു മത്സരത്തില്‍ സ്പെയിന് മൂന്നു ഗോളുകള്‍ വഴങ്ങുന്നത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അല്‍കാസറിന്റെ മികവില്‍ 58-ാം മിനിറ്റില്‍ സ്പെയിന് ഒരു ഗോള്‍ മടക്കി. എന്നാല്‍ പിന്നീട് ഇംഗ്ലണ്ട് പ്രതിരോധം ഉറച്ചുനിന്നു. പിന്നീട് അധിക സമയത്തിന്റെ എട്ടാം മിനിറ്റിലാണ് നായകന് സെര്‍ജിയോ റാമോസ് ഹെഡ്ഡറിലൂടെ സ്പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്. പിന്നീട് അധികം സമയമുണ്ടായില്ല. ഇതോടെ വിജയം ഇംഗ്ലണ്ടിന് സ്വന്തമായി. 2003 ജൂണില്‍ ഗ്രീസിനെതിരെ തോറ്റശേഷം ആദ്യ തോല്‍വിയാണ് സ്പെയിന് സ്വന്തം മണ്ണില്‍ വഴങ്ങിയത്. അപരാജിതമായ 38 മത്സരങ്ങള്‍ക്കുശേഷമായിരുന്നു ഈ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: