വര്‍ഷങ്ങള്‍ മുമ്പ് വരെ സാമാന്യം സുഖകരമായ കാലാവസ്ഥ അനുഭവപ്പെട്ടുകൊണ്ടിരുന്ന സ്ഥലങ്ങളില്‍ ഇന്ന് പകല്‍ സമയങ്ങളില്‍ സഹിക്കാന്‍ പറ്റാത്ത അത്രയും ചൂടാണ്. പലരും ആഗോളതാപനത്തെ പഴിക്കുമ്പോഴും പ്രകൃതിക്കുണ്ടായ നാശമാണ് ഇത് ഇത്രകണ്ട് കൂടാന്‍ കാരണമായത് എന്നാരും ഓര്‍ക്കുന്നില്ല.
അതിശക്തമായ മഴക്ക് പിന്നാലെ സംസ്ഥാനത്ത് ഒരാഴ്ച വെയില് തെളിഞ്ഞപ്പോഴേക്കും പ്രകൃതിക്കുണ്ടായ മാറ്റം അസാധാരണമായിരുന്നു. എത്ര ശക്തമായ മഴ പെയ്താലും ഭാവിയില്‍ കൃഷിക്ക് അത് ഉപയോഗപ്പെടില്ല എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനകാരണവും പരിഹാരവും കണ്ടെത്തേണ്ട സമയം വൈകി.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കടുത്ത വേനല്‍ച്ചൂടാണ് അനുഭവപ്പെടുന്നത്. ഇത് എല്ലാവര്‍ഷവും കൂടി വരികയാണെങ്കിലും ഈ വര്‍ഷം ഇടയ്ക്കെത്തിയ വേനല്‍മഴ അതിന്റെ തീവ്രത കുറച്ചു. പക്ഷേ, റെക്കോര്‍ഡ് ചൂട് ഏപ്രിലില്‍ത്തന്നെ രേഖപ്പെടുത്തിയിരുന്നു. എത്രമഴ പെയ്താലും അതിന്റെ തണുപ്പ് അന്തരീക്ഷത്തിലും മണ്ണിലും നില്‍ക്കാത്ത അവസ്ഥ. ഇതാണ് ഭൂമിയുടെ നിലനില്‍പ്പിനെ പോലും കാര്യമായി ബാധിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലും കാലാവസ്ഥാ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പ്രകടമാകുന്നതു കേരളത്തിലാണ്. ഇതിന് മുഖ്യകാരണം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പഞ്ചിമഘട്ടത്തിന്റെ നാശം തന്നെ. പാറമടകളും ബഹുനിലക്കെട്ടിടങ്ങളും ഉയരുന്നത് പ്രകൃതിയെ ഒന്നാകെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ ഇന്ന് തങ്ങളുടെ മണ്ടത്തരത്തെ ഓര്‍ത്ത് പശ്ചാത്തപിക്കുകയാണ്. പലതും കയ്യേറ്റ ഭൂമിയില്‍ ആയതിനാല്‍ തനിക്കുണ്ടായ നഷ്ടം പുറത്ത് പറയാന്‍ മടിക്കുന്നവരും നിരവധിയാണ്.
മലനാട്, ഇടനാട്, തീരദേശം എന്നിവ ചുരുങ്ങിയ കിലോമീറ്ററുകള്‍ക്കുള്ളില്‍ ഉള്ള ഏക സംസ്ഥാനവും കേരളമാണ്, 100 കിലോമീറ്ററിലധികം നീളമുള്ള 11 നദികളടക്കം 44 നദികളൊഴുകുന്ന കൊച്ചുസംസ്ഥാനം.
541 കിലോമീറ്റര്‍ ദൂരമാണ് കടല്‍തീരത്തിനുള്ളത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാട്. മലനാടിന്റെ സംരക്ഷണത്തില്‍ വന്ന വീഴ്ചയാണ് ഇടനാട്ടിലും തീരദേശത്തും വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. പശ്ചിമഘട്ടം ഇല്ലായിരുന്നുവെങ്കിലുള്ള കേരളം ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. ചുഴലിക്കാറ്റിനെയടക്കം തടയുന്നതിന് പശ്ചിമഘട്ടം വഹിക്കുന്ന പങ്ക് ചെറുതല്ല.
പുഴയില്‍ നിന്ന് മനുഷ്യന് കയ്യേറി കെട്ടിയെടുത്തതെല്ലാം പുഴ തിരിച്ചെടുത്തു. ഇടുക്കി ഇനി ഒരിക്കലും തുറക്കേണ്ടി വരില്ല എന്ന പ്രദേശവാസികളുടെ കാല് നൂറ്റാണ്ടായുള്ള വിശ്വാസമാണ് മഴ തകര്‍ത്തത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് കയ്യേറ്റങ്ങള്‍ക്ക് തടയിട്ട് വ്യക്തമായ നിയമങ്ങളിലൂടെ, വരുന്ന തലമുറക്കായി കേരളത്തെ സംരക്ഷിച്ചേ പറ്റൂ. അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ ആര്‍ജ്ജവം കാണിക്കണം. രാഷ്ട്രീയത്തിനു മുന്നില്‍ മുട്ട് മടക്കാത്ത ഉദ്യോഗസ്ഥരും വേണം കേരളത്തിന്റെ ഈ അതിജീവനത്തിന്. ശക്തമായ നിയമങ്ങളിലൂടെ മലയാള നാടിന്റെ നല്ലനാളേക്കായി പ്രകൃതിയുടെ സംരക്ഷണം ഒരുക്കുന്നതിനൊപ്പം ഓരോ പൗരനും തന്റെ കര്‍ത്തവ്യമായി ഇത് ഏറ്റെടുക്കുക കൂടി വേണം.
ഭൂഗര്‍ഭ ജലത്തിന്റെ തോത് താഴുന്നു
സംസ്ഥാനത്ത് കാണുന്ന കാലാവസ്ഥാ വ്യതിയാനം കൊടുംവേനലിന്റെ മുന്നൊരുക്കമാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. കൃഷി, മണ്ണ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനെ ഏറ്റവുമധികം എതിര്‍ക്കുന്നത്. മഹാപ്രളയത്തിന് ശേഷം ഉണ്ടായ സ്വാഭാവിക മാറ്റങ്ങള്‍ മാത്രമാണിതെല്ലാം. ഇതിന്റെ പിന്നാലെ കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും തൃശൂരിലും ഭൂമി കുലുക്കം ഉണ്ടായി. ഇത്തരത്തില്‍ പല പ്രതിഭാസങ്ങളും വരുംനാളുകളിലും ഉണ്ടാകുമെന്നും അവര്‍ കരുതുന്നു. കടലില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനങ്ങളില്‍ ഭൂഗര്‍ഭ ജലം 2-3 മീറ്റര്‍ വരെ താഴ്ന്നതായി കണ്ടെത്തി. ആഗസ്റ്റ് 15ന് ശേഷം മഴകുറഞ്ഞതാണ് കാരണം. മുന്‍വര്‍ഷങ്ങളില്‍ ഈ സമയം മഴ കൂടുതലായിരുന്നു. ശരാശരി തുലാമഴ ലഭിച്ചില്ലെങ്കില്‍ വേനലില്‍ കുടിവെള്ള ലഭ്യതയെ ഇത് സാരമായി ബാധിക്കും.
ശക്തമായ കാലവര്‍ഷത്തിന് പിന്നാലെ പെട്ടെന്ന് മഴ നിലച്ചതാണ് പ്രകൃതിയിലെ മാറ്റങ്ങള്‍ക്ക് മൂലകാരണം. ഈ വര്‍ഷം തന്നെ മഴ ശക്തമായി പെയ്ത ശേഷം ഇടയ്ക്ക് ഒന്ന് മുതല്‍ രണ്ടാഴ്ച വരെ ഇടവേള വന്നിരുന്നു. ഈ സമയത്ത് ചൂട് കൂടുന്നത് സ്വാഭാവികമാണ്. വരുംകാലങ്ങളില്‍ സീസണുകള്‍ കൃത്യമായി വരുന്നതിനും തടസമുണ്ടാകും. എന്നിരുന്നാലും ഇത് അടുത്ത നാളുകളില്‍ പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അഭിപ്രായം.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലുള്ള നാശങ്ങള് ഉണ്ടായ ഇടങ്ങളില്‍ പഠനം നടത്തിവരുന്നത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സാങ്കേതിക സഹായം നല്കുന്നു. കോഴിക്കോട് നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് പരിശോധന തുടരുന്നത്. ഇത് പിന്നീട് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ടായി തയ്യാറാക്കും. കൂടുതല്‍ ശ്രദ്ധ വേണ്ടിടത്ത് ഉപഗ്രഹ പഠനവും ആലോചനയുണ്ട്. ഇത്തരം കാര്യങ്ങള്‍ വേര്‍തിരിച്ച് ക്രോഡീകരിച്ചാണ് സംസ്ഥാനത്ത് പഠനം തുടരുന്നത്. നിലവില്‍ പഠനങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: