തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പുരോഗമിക്കവേ, കടുത്ത നിഷേധാത്മക നിലപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും എന്തു വില കൊടുത്തും കോടതി തീരുമാനം നടപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ദേവസ്വം ബോര്‍ഡിന്റെ ക്ഷണമനുസരിച്ച് ചര്‍ച്ചയ്ക്കെത്തിയ പന്തളം രാജകുടുംബാംഗങ്ങളെയും തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹിന്ദു നേതാക്കളെയും അവഹേളിക്കുന്നതായി. ദിവസങ്ങളായി സര്‍ക്കാര്‍ നടപടിയില്‍ മനംനൊന്തിരിക്കുന്ന ഭക്തജനകോടികളെ വെല്ലുവിളിക്കുന്നതായി. കടുത്ത നിലപാട് ആവര്‍ത്തിച്ചത് പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചകളെല്ലാം തട്ടിക്കൂട്ടാണെന്നും പ്രഹസനമാണെന്നും വ്യക്തമാക്കി.
ചര്‍ച്ച പുരോഗമിക്കുന്ന സമയത്തെങ്കിലും മുഖ്യമന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നുവെന്നാണ് പാര്ട്ടിയിലുള്ളവരടക്കം പറയുന്നത്. വിഷയം ദേവസ്വം ബോര്‍ഡ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുകയാണ്, അതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. അതിനു പകരം ചര്‍ച്ചകളെല്ലാം അപ്രസക്തമാക്കുന്ന തരത്തിലുള്ള തീവ്ര നിലപാടുകളാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. ഇത് ചര്‍ച്ച പൊളിക്കാന്‍ തന്നെയായിരുന്നുവെന്നാണ് സൂചന.
ചര്‍ച്ചയില്‍ ദേവസ്വംബോര്‍ഡ് കൈക്കൊണ്ട സമീപനവും നിസ്സഹകരണത്തിന്റേതായിരുന്നു. സമന്വയത്തിലേക്ക് വഴിതുറക്കുന്ന ആശയങ്ങളൊന്നുമില്ലാതെയാണ് ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചര്‍ച്ചയ്ക്കെത്തിയത്. ഒരു കാര്യത്തിലും മറുപടി പറയാന്‍ അവര്‍ക്കായില്ല. വിളിച്ചു വരുത്തി അവഹേളിക്കുന്നതിനു തുല്യമായിരുന്നു ബോര്‍ഡിന്റെ നിലപാടും.
വിശ്വാസികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യമന്ത്രി തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അത് നിഷേധിച്ചതിലുള്ള പ്രതികാരം കൂടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ചര്‍ച്ചകൊണ്ടൊന്നും സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു. ശബരിമലയില്‍ ഒരു നിയമനിര്‍മാണത്തിന് സര്‍ക്കാരില്ല. ഇക്കാര്യത്തില്‍ റിവ്യു ഹര്‍ജി കൊടുക്കുന്നതടക്കം ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കും. എന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ്. ഇതോടെ ചര്‍ച്ചകൊണ്ട് ഫലമില്ലെന്ന ബോധ്യം ചര്ച്ചയ്ക്കെത്തിയവര്ക്കുണ്ടായി. ഇതിന് അടിവരയിടുന്നതായിരുന്നു ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ സമീപനം.
റിവ്യു ഹര്‍ജിയില്‍ ഒത്തുതീര്‍പ്പ് വരുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ ആവശ്യം. യുവതികള്‍ക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ഇതിന് വ്യക്തത കിട്ടാന്‍ ഹര്‍ജി നല്‍കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഇതിനോട് പ്രതികരിക്കാന്‍ ബോര്‍ഡ് പ്രസിഡന്റിന് കഴിഞ്ഞില്ല. പ്രസിഡന്റും രണ്ട് ബോര്‍ഡ് അംഗങ്ങളും ഉള്ളപ്പോള്‍ തീരുമാനമെടുക്കാമെന്നിരിക്കെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു പ്രസിഡന്റ്. മുഖ്യമന്ത്രിയുടെ അനിഷ്ടം പുറത്തായസ്ഥിതിക്ക് കൂടുതല്‍ കുഴപ്പത്തിലാകരുതെന്നതായിരുന്നു കാരണം.
ഒരുകാര്യത്തിലും നിലപാട് പറയാന്‍ ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ക്ക് കഴിയാത്തതിനാല്‍ ചര്‍ച്ചകൊണ്ട് കാര്യമില്ലെന്നു പറഞ്ഞ് അയ്യപ്പഭക്ത സംഘടനകള്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി. റിവ്യു ഹര്‍ജി ഇന്നുതന്നെ നല്‍കണം എന്ന ആവശ്യം അംഗീകരിക്കാത്തതാണ് പ്രശ്നമെന്ന വിശദീകരണമാണ് ബോര്‍ഡ് നല്‍കിയത്. എന്നാല്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നത് പ്രധാന ആവശ്യമായിപ്പോലും ഉന്നയിച്ചിരുന്നില്ല എന്നതാണ് സത്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: