പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി മഹാ ആഴിയില്‍ ദീപം പകര്‍ന്ന ശേഷം ഭക്തരെ പടിചവിട്ടാന്‍ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും ഇല്ല.
നാളെ രാവിലെ എട്ടിന് സന്നിധാനത്തും മാളികപ്പുറത്തും മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ആദ്യം സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തുമാണ് നറുക്കെടുപ്പ്. വൃശ്ചികപ്പുലരി മുതല്‍ ഒരു വര്‍ഷത്തേക്ക് പൂജ നടത്താനുള്ള പുറപ്പെടാശാന്തിമാരെയാണ് നറുക്കെടുപ്പിലുടെ നിശ്ചയിക്കുന്നത്.
സന്നിധാനത്തും മാളികപ്പുറത്തും ഒന്‍പത് പേര് വീതമാണ് യോഗ്യതാ പട്ടികയിലുള്ളത്. ഇവരില്‍ നിന്നാണ് ഒരാളെ നറുക്കെടുപ്പിലുടെ നിശ്ചയിക്കുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുമെത്തുന്ന മണികണ്ഠനും കുഞ്ഞു മാളികപ്പുറവുമാണ് മേല്‍ശാന്തിമാരെ നറുക്കെടുപ്പിലുടെ നിശ്ചയിക്കുന്നത്.
നാളെ പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ സന്നിധാനത്ത് പൂജകള്‍ ആരംഭിക്കും. ഉദയാസ്തമയ പൂജ, പടിപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം എന്നിവ 22 വരെ നടക്കും. 22ന് രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ പതിനാറിന് വീണ്ടും നടതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: