തിരുവനന്തപുരം: പാര്‍ട്ടി ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ചാവേറുകളാക്കി ശബരിമലയിലെത്തിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
പാര്‍ട്ടിയിലുള്ള അവിശ്വാസികളായ യുവതികളെ വാടകയ്ക്കെടുത്ത് വിശ്വാസിലേബലില് ശബരിമലയിലെത്തിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുകയാണ്. ആചാരം ലംഘിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമാണ് സര്‍ക്കാരും സിപിഎമ്മും നടത്തുന്നത്. വിശ്വാസികളെയും അവിശ്വാസികളെയും തമ്മില്‍ യുദ്ധം ചെയ്യിക്കാനുള്ള ദുഷ്ടലാക്കാണ് മുഖ്യമന്ത്രിക്ക്.
സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുര്‍വാശി അപകടസാഹചര്യം ഉണ്ടാക്കും. വാടകയ്ക്കെടുത്ത ചാവേറുകളുമായി എത്തി സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചാല്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാകും.
അധികാരം ഉപയോഗിച്ച് വിശ്വാസികളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കും. ആളുകളെ വിഡ്ഢികളാക്കുന്ന സമീപനം ബോര്‍ഡ് അവസാനിപ്പിക്കണം. മാരീച വേഷം കെട്ടി ഇനിയും വഞ്ചിച്ചാല്‍ ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് വേണമോ എന്ന് വിശ്വാസികള്‍ക്ക് ആലോചിക്കേണ്ടിവരും.
അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തി വിശ്വാസസമരത്തിനെതിരെയുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വാസികള്‍ക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെ കിട്ടുന്നില്ലെങ്കില്‍ വേറെ മാര്‍ഗം നോക്കണമെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: