തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ച പാരാജയപ്പട്ടു. പന്തളം രാജകുടുംബാംഗങ്ങളും തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാനായിരുന്നു ചര്‍ച്ച.
ശബരിമല തന്ത്രിമാര്‍, പന്തളം കൊട്ടാരം എന്നിവര്‍ക്ക് പുറമെ തന്ത്രി സമാജം, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം, താഴമണ്‍ കുടുംബം, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനാ പ്രതിനിധികളുമായിട്ടായിരുന്നു ബോര്‍ഡ് ആസ്ഥാനത്ത് വച്ച് പ്രസിഡന്റ് എ. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നത്. ഒമ്പത് ആവശ്യങ്ങളായിരുന്നു പ്രതിനിധികള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നു.
തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും മറ്റ് സംഘടനാ പ്രതിനിധികളും പ്രത്യേകം യോഗം ചേര്‍ന്നു. വീണ്ടും ഒരുമിച്ച് യോഗം ചേര്‍ന്നപ്പോള്‍ പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ 19ന് ചേരുന്ന ബോര്‍ഡ് യോഗത്തിലേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്ന ധിക്കാരപരമായ നിലപാടാണ് ബോര്‍ഡ് കൈക്കൊണ്ടത്. ഇതോടെ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയി. സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാതൊരു തീരുമാനവും കൈക്കൊള്ളാനും ബോര്‍ഡിന് സാധിച്ചില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: