ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങിയാല്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ നേതാവുമായ ദിഗ്വിജയ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകരോടായി ദിഗ് വിജയ് സിങ് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുന്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി നേതാക്കളും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.
ഞാന്‍ പ്രസംഗിക്കുന്നിടത്ത് പാര്‍ട്ടി തോല്‍ക്കുമെന്ന ഒരു വിചാരം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനാലാണ് പ്രചാരണ പരിപാടികള്‍ക്ക് പോകാത്തത്. എന്റെ ജോലി ഒന്നുമാത്രമാണ്. പ്രചാരണത്തിന് പോകുന്നതും പ്രസംഗിക്കുന്നതും എന്റെ ജോലിയല്ല. ഞാന്‍ പ്രസംഗിച്ചാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ ലഭിക്കില്ല. അതിനാലാണ് പോകാത്തത്’, ഇതായിരുന്നു ദിഗ് വിജയ് സിങിന്റെ വിവാദ വെളിപ്പെടുത്തല്‍. പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയ സമയത്ത് ദിഗ് വിജയ് സിങിന്റെ വീഡിയോ പുറത്തായത് പാര്‍ട്ടിക്ക് നാണക്കേടായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് രാഹുല്‍ നടത്തുന്ന റാലികളിലൊന്നും രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ്ങിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. പാര്‍ട്ടി പ്രചാരണ രംഗത്തുനിന്ന് ദിഗ്വിജയ് സിങ്ങിനെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തിയതിന്റെ നീരസമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. രാഹുലും കമല്‍നാഥും ജ്യോതിരാദിത്യസിന്ധ്യയുമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എ ജിത്തു പട്വാരിയുടെ വീട്ടില്‍ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സിങ്. ഈ രീതിയില്‍ പ്രവര്‍ത്തിച്ച് സ്വപ്നവും കണ്ടിരുന്നാല്‍ പാര്‍ട്ടി വിജയിക്കില്ല. നിങ്ങള്‍ക്ക് സര്ക്കാരുണ്ടാക്കാനുമാവില്ല. ശത്രുവിന് ടിക്കറ്റ് നല്കിയാലും നിങ്ങള്‍ അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് അയാളെ വിജയിപ്പിക്കേണ്ടതുണ്ട്, സിങ് പറഞ്ഞു.
ദിഗ്വിജയ് സിങിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ബിജെപിയല്ല, കോണ്‍ഗ്രസ്സാണെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പരിഹസിച്ചു. പാര്‍ട്ടിയിലെ ഇത്ര മുതിര്‍ന്ന നേതാവിനെ ഇത്തരത്തില്‍ പാര്‍ട്ടി പരിഗണിക്കാതിരുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ വേദന അദ്ദേഹത്തിന് സമ്മാനിച്ചത് ബിജെപിയല്ല കോണ്‍ഗ്രസ്സാണ്. പ്രചാരണത്തിലൊരിടത്തും അദ്ദേഹത്തിന്റെ ചിത്രം പോലുമില്ല. അദ്ദേഹത്തിന് യാതൊരു പ്രാധാന്യവും പാര്‍ട്ടി നല്‍കുന്നില്ലെന്നും ശിവരാജ്സിങ് കുറ്റപ്പെടുത്തി. ഏതു സാഹചര്യത്തിലാണ് ദിഗ്വിജയ് സിങ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: