മരട്/കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ 32 സിവില്‍ വിഭാഗത്തിലെ 32 അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ (എ.ഇ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(എ.ഇ.ഇ)മാരായി നിയമിച്ചു കൊണ്ടുള്ള അസാധാരണ പ്രമോഷന് ഓര്‍ഡര്‍ പുറത്തിറക്കി. തിങ്കളാഴ്ചയാണ് ഓര്‍ഡര്‍ ഇറക്കിയത്. ഉത്തരവ് പ്രകാരം പിഎസ്സി വഴി നിയമനം ലഭിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ പ്രമോഷന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. കെഎസ്ഇബിയിലെ താഴ്ന്ന മറ്റു തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച്, പിന്നീട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ 21 പേരും, ഡിപ്ലോമ ബിരുദധാരികളായ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും മാത്രമാണുള്ളത്. ഒരു താല്‍ക്കാലിക പ്രമോഷന് എന്ന പേരിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.
പിഎസ്സി. വഴി നേരിട്ട് നിയമനം ലഭിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും താഴ്ന്ന തസ്തികകളില്‍ നിയമനം ലഭിച്ച് പ്രമോഷന് വഴി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ എഞ്ചിനീയറിംഗ് ബിരുദധാരികളും തമ്മിലുള്ള അനുപാതം 4:1 എന്ന ക്രമത്തിലാണ് വേണ്ടത്. 2017 ലെ ഹൈക്കോടതി വിധിയനുസരിച്ച് നിലവിലുള്ള ഈ രീതി തന്നെ അവലംബിക്കണമെന്ന് കോടതി ബോര്‍ഡിന് നിര്‍ദേശവും കൊടുത്തിട്ടുണ്ട്.
എന്നാല്‍ ഈ വിധിയനുസരിച്ച് സീനിയോറിറ്റി ലിസ്റ്റ് ക്രമപ്പെടുത്താന്‍ തയാറാകാതെ താഴ്ന്ന തസ്തികകളില്‍ നിയമനം ലഭിച്ച് പ്രമോഷന് വഴി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഒരുപറ്റം എഞ്ചിനീയര്‍ ബിരുദധാരികളെയും ഡിപ്ലോമ ബിരുദധാരികളായ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്‍ക്കാലിക അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന് എന്ന പേരിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. നിലവില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് ഈ പ്രമോഷന് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കൂടാതെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ തസ്തികയിലേക്ക് റെഗുലര്‍ പ്രമോഷന് വരുമ്പോള്‍ ഈ താല്‍ക്കാലിക പ്രമോഷന് ഉത്തരവ് റദ്ദാക്കുമെന്നും കാണിച്ചിരിക്കുന്നു. തിടുക്കത്തില്‍ ഒരു മാനദണ്ഡവും പാലിക്കാതെ ഇറക്കിയ ഈ ഉത്തരവിനു പിന്നില്‍ അഴിമതിയും സ്വന്തക്കാരെ തിരുകിക്കയറ്റലുമാണെന്നാണ് ആരോപണം.
അഭിലാഷ് നെടുമ്പിള്ളില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: