പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ.ശശി എംഎല്‍എ വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടി പരിപാടിയില്‍. ഇന്നലെ മലമ്പുഴയില്‍ നടന്ന സിഐടിയു ജില്ലാ ശില്പശാലയില് അധ്യക്ഷനായിരുന്നു.
പാര്‍ട്ടി പരിപാടികളിലും പൊതുപരിപാടികളില്‍ നിന്നും ശശി വിട്ടുനില്‍ക്കണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം നില്‍ക്കെയാണിത്. ഇതോടെ പാര്‍ട്ടി നിര്‍ദേശം ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണെന്ന് വ്യക്തം.
ശശിക്കെതിരെ നടപടി വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുമ്പോഴാണ് സിഐടിയു ജില്ലാപ്രസിഡന്റ് കൂടിയായ ശശി ഇന്നലെ പരിപാടിയില്‍ പങ്കെടുത്തത്. മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ്, നേതാക്കളായ എം.ഹംസ, കെ.കെ.ദിവാകരന്, എസ്.ബി.രാജു എന്നിവരും ശശിയോടൊപ്പം വേദി പങ്കിട്ടിരുന്നു.
നടപടിയെടുക്കുന്നതിന് പകരം ശശിക്കെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കുന്ന തിരക്കിലാണ് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്.
ശശിക്കെതിരെ പരാതി നല്കി രണ്ടുമാസം പിന്നിട്ടിട്ടും ഇതുവരെ നടപടിയുണ്ടാവാത്തതില്‍ അതൃപ്തിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞദിവസം നടന്ന സംസ്ഥാന സമിതിയിലും വിഷയം ചര്‍ച്ചചെയ്തിരുന്നില്ല.
ആഗസ്ത് 14നാണ് ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റിയംഗം കൂടിയായ വനിതാനേതാവ് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ മന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതിയെയും പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചു. പരാതിക്കാരിയില്‍ നിന്നും ശശിയില്‍ നിന്നും ആദ്യം മൊഴിയെടുത്തിരുന്നു.
തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ എട്ടുപേരുടെ മൊഴിരേഖപ്പെടുത്തി.ഇതില്‍ രണ്ടുപേര്‍മാത്രമാണ് പരാതിക്കാരിയെ പിന്തുണച്ചത്. ശശിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ബാക്കി ആറുപേരും മൊഴി നല്കി. ശശിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് വരുത്താന്‍ മറ്റുചില പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുത്തിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പരാതിക്കാരിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തതും, ശശിക്ക് അനുകൂലമായി മൊഴിനല്കിയാല് 14 ലക്ഷം രൂപ നല്‍കാമെന്ന് ലോക്കല്‍ സെക്രട്ടറിക്ക് വാഗ്ദാനം നല്കിയതും വിവാദമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും നടപടിയുണ്ടാവാത്തപക്ഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാനും നിയമപരമായ പോരാട്ടത്തിനും തയ്യാറെടുക്കുകയാണ് പരാതിക്കാരിയും കുടുംബവും.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: