പത്തനംതിട്ട: യുവതീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ തുലാമാസ പൂജകള്‍ക്കായി ശബരിമല നട വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സന്നിധാനത്ത് അവലോകനയോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പുലര്‍ച്ചെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഇന്ന് സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ ഒമ്പതോളം വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലിൽ തുടരുകയാണ്. പ്രാർത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു.
ശബരിമലയില്‍ ആര്‍ക്കും പോകാമെന്നും ആരെയും തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളെന്നും ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: