പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ മാതൃശക്തി ഉപവാസ യജ്ഞം. എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നടന്ന ഉപവാസ യജ്ഞം പൂഞ്ഞാര്‍ കൊട്ടാരം പന്തളം രാജാവിന്റെ സഹോദരി പൂരാടം തിരുനാള്‍ മംഗളാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷയും മാതൃശക്തി സംയോജകയുമായ പ്രൊഫ. സരള എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ശബരിമലയേയും ഹൈന്ദവ സംസ്കാരത്തേയും തകര്‍ക്കുന്ന വിധിയും വിധി നടപ്പാക്കാന്‍ പരിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കുമെതിരെ രൂക്ഷമായ പ്രതിഷേധമാണുയര്‍ന്നത്. ശരണംവിളിയും ഭജനയുമായി നൂറുകണക്കിന് സ്ത്രീ-പുരുഷന്മാരാണ് പങ്കെടുത്തത്. പരിപാടിയില്‍ മലേഷ്യ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകരും പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കനുകൂലമായ വിധി ഉണ്ടാകുന്നതുവരെ മരണം വരിക്കേണ്ടി വന്നാലും പ്രാര്‍ഥനായജ്ഞ സമരം നടത്തുമെന്ന് വിശ്വാസികള്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ വിവിധ സംഘടന പ്രതിനിധികളായ സ്വാമി അയ്യപ്പദാസ്, പത്മാ പിള്ള, സോജ ഗോപാലകൃഷ്ണന്, അഡ്വ. അഞ്ജനാദേവി, ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, പി.കെ. ഭാസ്ക്കരന്‍, പി.വി. മുരളീധരന് അടക്കം നിരവധി പേര് സംസാരിച്ചു.
ഉപവാസയജ്ഞത്തെ നേരിടാന്‍ എരുമേലിയില്‍ വനിതകളടക്കം വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: