പത്തനംതിട്ട: സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നാമജപം കൊണ്ട് നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപിയുടേത് സഹനസമരമാണ്. ശരണമന്ത്രങ്ങള്‍ക്ക് ഏതൊരു ആയുധത്തേക്കാളും ശക്തിയുണ്ട്. ശരണമന്ത്രങ്ങള്‍ക്ക് ഈ രാക്ഷസന്മാരെ കീഴടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന് പിള്ള. ബിജെപിയുടെ സഹനസമരം കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിനില്ക്കാന് പോകുന്നില്ല. അന്യസംസ്ഥാനങ്ങളിലേക്കും രാജ്യമെമ്പാടും വ്യാപിക്കും. ഇതിന് ബിജെപിയുടെ പിന്തുണയും ഉണ്ടാകും. ഒരു കേസില്‍ ഇത്രയും റിവ്യൂ ഹര്‍ജി വരുന്നത് ഇത് ആദ്യമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
യുവതീപ്രവേശനത്തിന്റെ പേരില്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നു. ഇതു നടപ്പാക്കാന്‍ പോകുന്നില്ല. വിശ്വാസത്തെ തകര്‍ക്കാന്‍ എകെജിയും ഇ.കെ. നായനാരും നടത്തിയ ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാധാരണക്കാരായ പ്രവര്‍ത്തകരുള്ള മണ്ണില്‍ ഇവരുടെ ശ്രമങ്ങള്‍ വിജയിക്കില്ല. വിശ്വാസികളെന്ന് നടിക്കുന്നവരെ സര്‍ക്കാരിന്റെ ചെലവില്‍ ശബരിമലയിലേക്ക് കൊണ്ടുപോകുന്നത് പ്രകോപനമുണ്ടാക്കാനാണ്. ഈ പ്രകോപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. ഇതിനെ നാമജപംകൊണ്ട് നേരിടാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി എം. ഗണേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പി.എം. വേലായുധന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി എം.എ. അലി, എം.എസ്. കരുണാകരന്, ഷാജി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: