മേട്ടൂര്‍: കാട്ടുകള്ളന് വീരപ്പന് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടിട്ട് ഇന്ന് പതിനാലു വര്‍ഷം തികയുന്നു. കന്നഡ സൂപ്പര്‍താരം രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ മതിയായ തെളിവില്ലാതെ വീരപ്പനെ ഗോപിചെട്ടിപ്പാളയത്തെ വിചാരണക്കോടതി വെറുതെ വിട്ടതിനു ശേഷമുള്ള ആദ്യ ചരമദിനം എന്ന പ്രത്യേകതയുണ്ട് ഇത്തവണ. ഭാര്യ മുത്തുലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മണ്‍കാക്കും വീര തമിഴര്‍ പേരവൈ’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ മേട്ടൂരില്‍ ചില അനുസ്മരണ യോഗവും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
2004 ഒക്ടോബര്‍ 18-നാണ് ധര്‍മപുരിയിലെ പപ്പരപ്പട്ടിയില് പ്രത്യേക ദൗത്യസേന മേധാവി കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ വീരപ്പനെയും മൂന്ന് അനുയായികളെയും ഏറ്റുമുട്ടലില്‍ വധിച്ചത്. മൂളക്കാട് എന്ന പ്രദേശത്താണ് വീരപ്പന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. കല്ലമടയന്നൂരിലെ വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം വീരപ്പന്റെ ചിത്രവും വച്ചു പൂജിക്കുന്നുണ്ട് മുത്തുലക്ഷ്മി.
വീരപ്പനെ വധിച്ചപ്പോള്‍ പോലീസ് നല്കിയ വിശദീകരണമൊന്നും മുത്തുലക്ഷ്മി വിശ്വസിക്കുന്നില്ല. പ്രത്യേക ദൗത്യസംഘത്തിനെതിരെ കോടതിയെ സമീപിച്ചതടക്കമുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു മുത്തുലക്ഷ്മി. ഭര്‍ത്താവിന്റെ സംഘത്തില്‍ നുഴഞ്ഞു കയറിയ ചിലര്‍ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയതിനു ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് മുത്തുലക്ഷ്മി പറയുന്നത്. ഓരോ ഒക്ടോബര്‍ പതിനെട്ടിനും മൂളക്കാട്ടിലെ ശ്മശാനത്തിലെത്തി ചില ചടങ്ങുകള്‍ നടത്താറുണ്ട് മുത്തുലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: